സല്‍മാന്‍റെ കാര്‍ ബോംബ് വച്ച് പൊട്ടിക്കുമെന്നും കൊല്ലുമെന്നും ഭീഷണി

Estimated read time 1 min read

ബോളിവുഡ് സൂപ്പര്‍താരം സൽമാൻ ഖാന് വീണ്ടും വധഭീഷണി. മുംബൈയിലെ വോർലിയിലെ ഗതാഗത വകുപ്പിലേക്ക് അയച്ച വാട്ട്‌സ്ആപ്പ് സന്ദേശത്തിലൂടെയാണ് ഭീക്ഷണി. സല്‍മാന്‍റെ കാര്‍ ബോംബ് വച്ച് പൊട്ടിക്കുമെന്നും.സല്‍മാനെ കൊല്ലുമെന്നുമാണ് ഭീഷണി സന്ദേശം. മുംബൈ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സല്‍മാന്‍ ഖാന് ഗുണ്ട നേതാവ് ലോറൻസ് ബിഷ്‌ണോയി സംഘത്തിൽ നിന്ന് നേരിട്ടും അല്ലാതെയും നിരവധി ഭീഷണികൾ ലഭിക്കുന്നുണ്ട്. 1998 ലെ കൃഷ്ണമൃഗ വേട്ട കേസിൽ സൽമാൻ ഖാനെ ലക്ഷ്യം വച്ചാണ് സംഘം ആക്രമണം നടത്തുകയും ഭീഷണി മുഴക്കുകയും ചെയ്യു്നത്. ബിഷ്‌ണോയി സമൂഹത്തിന് മതപരമായ പ്രാധാന്യമുള്ള മൃഗമാണ് കൃഷ്ണമൃഗം.

കഴിഞ്ഞ ഏപ്രില്‍ 14നാണ് സല്‍മാന്‍റെ വീട്ടിന് നേരെ വെടിവയ്പ്പ് ഉണ്ടായത്. ഇത് കഴിഞ്ഞ് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന ദിവസമാണ് പുതിയ ഭീഷണി വരുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാണ് സല്‍മാന്‍ ഖാനും കുടുംബവും താമസിക്കുന്ന ഗാലക്‌സി അപ്പാർട്ട്‌മെന്‍റിന് നേരെ വെടിവയ്പ്പ് ഉണ്ടായത്. പുലര്‍ച്ചെ ഉറങ്ങുന്ന സമയത്ത് പടക്കം പോലെയുള്ള ശബ്ദം കേട്ടാണ് ഉണര്‍ന്നത് എന്ന് മൊഴിയില്‍ സൽമാൻ പറഞ്ഞു, തന്നെയും കുടുംബത്തെയും വധിക്കാനാണ് അവര്‍ ശ്രമിച്ചത് എന്ന് സല്‍മാന്‍ പറഞ്ഞു.പിന്നീട് സല്‍മാന്‍ ഖാന്‍റെ സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു. പിന്നീട്, ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്‌ണോയിയും ഫേസ്ബുക്ക് പോസ്റ്റിൽ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം  ഏറ്റെടുത്തിരുന്നു. മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ട് കേസുകൾക്കായുള്ള പ്രത്യേക കോടതിയിൽ സല്‍മാന്‍റെ വീട്ടിന് പുറത്ത് നടന്ന വെടിവയ്പ്പ് കേസിൽ പോലീസ് 1,735 പേജുള്ള കുറ്റപത്രമാണ് പിന്നീട് സമര്‍പ്പിച്ചത്.

വിക്കികുമാർ ഗുപ്ത, സാഗർകുമാർ പാൽ, സോനുകുമാർ ബിഷ്‌ണോയ്, അനുജ്കുമാർ ഥാപ്പൻ ( പിന്നിട് ഇയാള്‍ മരിച്ചു), മുഹമ്മദ് റഫീഖ് ചൗധരി, ഹർപാൽ സിംഗ് എന്നിവരാണ് കേസിൽ അറസ്റ്റിലായത്. അറസ്റ്റിന് ശേഷം പോലീസ് കസ്റ്റഡിയിൽ വെച്ച് അനുജ്കുമാർ ആത്മഹത്യ ചെയ്യുകയായിരുന്നു. ബാക്കിയുള്ള അഞ്ച് പേർ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്

+ There are no comments

Add yours