നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടൻ ഷൗക്കത്ത് വിജയച്ചതിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ചങ്ക് കൊടുത്തും മുന്നണിയെ സ്നേഹിക്കുന്ന പ്രവർത്തകരും നേതാക്കളുമുള്ളപ്പോൾ യുഡിഎഫ് ജനഹൃദയം കവരും. ഇത് യുഡിഎഫാണ്.
ഒറ്റ പാർട്ടിയെ പോലെ പ്രവർത്തിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി. 2026ൽ യുഡിഎഫ് കൊടുങ്കാറ്റ് പോലെ തിരിച്ച് വരുമെന്നും സതീശൻ ഫേസ്ബുക്കിൽ കുറിച്ചു. 2011ല്‍ ക്രിക്കറ്റ് ലോകകപ്പ് നേടിയ ധോണിയുടെയും 2022ല്‍ ഫുട്ബോൾ ലോകകപ്പ് ഉയര്‍ത്തി ലിയോണൽ മെസിയുടെയും കൂടെ ചിത്രം പങ്കുവെച്ചാണ് സതീശൻ നിലമ്പൂരിലെ വിജയത്തിന്‍റെ സന്തോഷം പങ്കുവെച്ചത്.

2016 ൽ അൻവർ തട്ടിയെടുത്ത വിജയം ഇത്തവണ തിരിച്ചെടുത്ത് പിതാവിന്‍റെ ആഗ്രഹം സഫലമാക്കിയിരിക്കുകയാണ് ഷൗക്കത്ത്. 2005 ല്‍ സിപിഎം സിറ്റിങ് സീറ്റില്‍ അട്ടിമറി വിജയം നേടിയാണ് ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂര്‍ പഞ്ചായത്തംഗവും തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്‍റുമായത്.

നിലമ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരിക്കെ ‘ജ്യോതിര്‍ഗമയ’ പദ്ധതിയിലൂടെ എല്ലാവര്‍ക്കും നാലാം ക്ലാസ് പ്രാഥമിക വിദ്യാഭ്യാസ യോഗ്യതയുള്ള ഇന്ത്യയിലെ ആദ്യ ഗ്രാമമായി നിലമ്പൂരിനെ മാറ്റിയതോടെയാണ് ആര്യാടന്‍ ഷൗക്കത്ത് ദേശീയ തലത്തില്‍ അറിയപ്പെട്ടത്. അഞ്ച് വര്‍ഷം നിലമ്പൂര്‍ പഞ്ചാത്ത് പ്രസിഡന്റും തുടര്‍ന്ന് നിലമ്പൂര്‍ നഗരസഭയായി മാറിയപ്പോള്‍ പ്രഥമ നഗരസഭ ചെയര്‍മാനുമായിരുന്നു.


+ There are no comments
Add yours