ക്ഷേത്ര ഉത്സവത്തിനിടെ വാക്കുതർക്കത്തിന്റെ പേരിൽ ആഘോഷ കമ്മിറ്റിക്കാരായ രണ്ടു പേരെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ച് യുവാക്കൾ അറസ്റ്റിൽ. ആശാരിമൂല സ്വദേശിയായ മാമ്പ്രക്കാരൻ വീട്ടിൽ ലിബിൻ (18), കല്ലേറ്റുംകര വടക്കുമുറി സ്വദേശിയായ വടക്കേടൻ വീട്ടിൽ ശിവൻ (19), കല്ലേറ്റുംകര ആശാരിമൂല സ്വദേശികളായയ കന്നിമേൽ വീട്ടിൽ ഫ്ളെമിങ്ങ് (19), തുളുവത്ത് വീട്ടിൽ എറിക് (18), താഴെക്കാട് കുണ്ടുപാടം സ്വദേശിയായ പൂക്കില്ലത്തു വീട്ടിൽ നെബിൽ (18) എന്നിവരെയാണ് ആളൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇരിങ്ങാലക്കുട ആളൂർ മുരിയാട് സ്വദേശിയായ മുല്ലശേരി വീട്ടിൽ അജീഷ് (39), സുഹൃത്തായ രാജേഷ് (30) എന്നിവരെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് യുവാക്കൾ അറസ്റ്റിലായത്. ഏപ്രിൽ അഞ്ചിന് രാത്രിയിൽ കല്ലേറ്റുംകര വടക്കുമുറി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനോട് അനുബന്ധിച്ച് കാവടി സെറ്റിൽ ഉന്തും തള്ളും പ്രശ്‌നങ്ങളും ഉണ്ടായത് ചോദ്യം ചെയ്‌ത് പറഞ്ഞ് അയച്ചതിന്റെ വൈരാഗ്യത്താലാണ് ക്ഷേത്രത്തിന് മുൻവശം വച്ച് പുലർച്ചെ പ്രതികൾ കത്രിക കൊണ്ട് ആക്രമിച്ചത്.
സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതികളെ കല്ലേറ്റുംകരയിൽ നിന്നാണ് ആളൂർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അഫ്സലും സംഘവും അറസ്റ്റ് ചെയ്തത്. സബ് ഇൻസ്പെക്‌ടർമാരായ സുമേഷ്, സുരേന്ദ്രൻ, ഗിരീഷ്, സിവിൽ പൊലീസ് ഓഫീസർമാരായ സവീഷ്, ജിബിൻ ഹരികൃഷ്ണൻ, ബിലഹരി, ആഷിക് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

+ There are no comments
Add yours