പണം നൽകിയിട്ടും ഫ്ലാറ്റ് കൈമാറിയില്ലെന്ന പരാതിയിൽ മുൻ മന്ത്രിയും ആര്‍എസ്‍പി സംസ്ഥാന സെക്രട്ടറിയുമായ ഷിബു ബേബി ജോണിനെതിരെ പൊലീസ് കേസ്.
തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസാണ് കേസെടുത്തത്.
ഷിബു ബേബി ജോണിന്‍റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള ഭൂമിയിൽ ഫ്ലാറ്റ് നിര്‍മ്മിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങിയെന്നാണ് പരാതി.
കുമാരപുരം സ്വദേശി അലക്സ് നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
ഷിബു ബേബി ജോണിന്‍റെ കുടുംബവും കെട്ടിട നിര്‍മ്മാണ കമ്പനിയും തമ്മിൽ ധാരണയുണ്ടായിരുന്നു.
ഈ ധാരണ പ്രകാരം 2020ൽ പണം നൽകിയിട്ടും ഫ്ലാറ്റ് കൈമാറിയില്ലെന്നാണ് പരാതി.
ആദ്യം സിവിൽ കേസാണെന്ന് ചൂണ്ടിക്കാട്ടി പൊലീസ് പരാതി എഴുതി തള്ളിയിരുന്നു. എന്നാൽ, പരാതിക്കാരൻ പൊലീസിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയതോടെയാണ് കേസെടുത്തത്.
ആൻഡ കൺസ്ട്രക്ഷൻ എന്ന നിര്‍മാണ കമ്പനിക്കാണ് 15 ലക്ഷം നൽകിയത്. ആൻഡ കമ്പനിയും ഷിബു ബേബി ജോണിന്‍റെ കുടുംബവും തമ്മിലായിരുന്നു ധാരണ.
അതേസമയം, ഒരു രൂപ പോലും താൻ വാങ്ങിയിട്ടില്ലെന്നും നിയമവിരുദ്ധമായ കേസാണെന്നും ഷിബു ബേബി ജോണ്‍ പ്രതികരിച്ചു.
നിര്‍മാണ കമ്പനിയുമായി ഭൂ ഉടമകള്‍ എന്ന നിലയിലാണ് ധാരണയുണ്ടാക്കിയതെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.





+ There are no comments
Add yours