വിദ്യാഭ്യാസ മേഖലയിലെ കേരളത്തിന്റെ സമഗ്ര വികസനത്തിന് വേണ്ട കേന്ദ്ര ഫണ്ട് ലഭിക്കാൻ
പിഎം ശ്രീ പദ്ധതിയിൽ കേരളം പങ്കാളിയാകണമെന്ന നിലപാട് ആവർത്തിച്ച് കേന്ദ്ര സർക്കാർ.
അച്ചടക്കവും, അറിവുമുള്ള വരും തലമുറയെ വാർത്തെടുക്കാൻ ആധുനിക വിദ്യാഭ്യാസ സൗകര്യങ്ങൾ ആവശ്യമാണ്
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ കേരളം പങ്കാളിയാകണമെന്ന നിലപാട് ആവർത്തിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിയുമായി സമഗ്ര ശിക്ഷാ കേരള (SSK) ഡയറക്ടർ നടത്തിയ കൂടിക്കാഴ്ചയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. എസ്എസ്‌കെ ഫണ്ടുകൾ ലഭിക്കുന്നതിന് ആർടിഇ (Right to Education) പദ്ധതിയൊഴികെയുള്ള മേഖലകളിൽ പിഎം ശ്രീ പദ്ധതിയിൽ പങ്കാളിയാകുന്നത് നിർബന്ധമാണെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.കേരളത്തിന്റെ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം വീണ്ടും കത്തയയ്ക്കും. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട തുടർനടപടികൾ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ടായിരിക്കും കത്ത് അയയ്ക്കുക. കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ ചീഫ് സെക്രട്ടറിക്കും കത്തയയ്ക്കുമെന്ന് അറിയിച്ചു. പിഎം ശ്രീയിൽ കേരളം പങ്കാളിയാകണമെന്നാവശ്യപ്പെട്ട് കേന്ദ്രം നേരത്തെയും സംസ്ഥാനത്തിന് കത്തയച്ചിരുന്നു. എസ്എസ്‌കെ ഫണ്ടിനത്തിൽ കേരളത്തിന് ഇനി ലഭിക്കാനുള്ളത് ഏകദേശം 1500 കോടി രൂപയാണെന്നാണ് വിവരം. ഇതിൽ ഈ വർഷത്തെ വിഹിതമായി ലഭിക്കേണ്ട ഏകദേശം 350 കോടി രൂപയും ഉൾപ്പെടുന്നു. ആർടിഇ പദ്ധതിക്ക് ഒഴികെ എസ്എസ്‌കെയുടെ മറ്റ് ഫണ്ടുകൾക്ക് പിഎം ശ്രീ നിബന്ധന ബാധകമാണെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.






+ There are no comments
Add yours