വടകര എംഡിഎംഎ കേസിൽ കസ്റ്റഡിയിൽ ലഭിച്ച അധ്യാപിക കീർത്തനയെ ചോദ്യംചെയ്യൽ തുടരുന്നതായി പൊലീസ്. ലഹരി ഇടപാടുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ലഭിച്ചതായാണ് അന്വേഷണ സംഘത്തിന്റെ സൂചന. സൈബർ സെല്ലിൽ നിന്ന് ലഭിച്ച ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യൽ പുരോഗമിക്കുന്നത്.
കേസിലെ മറ്റ് പ്രതികളായ അധ്യാപികമാർ ലഹരി ശൃംഖലയിലേക്ക് എത്തുന്നതിൽ കീർത്തനയ്ക്ക് പങ്കുണ്ടോയെന്നും, വിദ്യാർഥികളെ ലഹരി ഇടപാടിനായി ഉപയോഗിച്ചിട്ടുണ്ടോയെന്നുമുള്ള കാര്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണി വരെയാണ് കോടതി കീർത്തനയെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. അതേസമയം, കേസുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന ഇരിട്ടി സ്വദേശി ജിജിൽ കുര്യാക്കോസിനെ മറ്റൊരു എംഡിഎംഎ കേസിലും റിമാൻഡ് ചെയ്തു. പയ്യോളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. മേയ് മാസത്തിൽ 13.56 ഗ്രാം എംഡിഎംഎയുമായി പിടിയിലായ മുഹമ്മദ് ഇർഫാനെ ചോദ്യംചെയ്തപ്പോഴാണ് ജിജിലിന് പണം അയച്ചതായി കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.






+ There are no comments
Add yours