ഇന്ന് മലയാളികള്‍ക്ക് പിള്ളേരോണം…

Estimated read time 0 min read

ഇന്ന് മലയാളികള്‍ക്ക് പിള്ളേരോണം

കർക്കടകത്തിലെ തിരുവോണമായ ഇന്ന് മലയാളികള്‍ക്ക് പിള്ളേരോണം

ചിങ്ങത്തിലെ തിരുവോണം എല്ലാവരുടേയും ഓണമാണെങ്കിലും കർക്കിടകത്തിലെ തിരുവോണം പിള്ളേർക്ക് വേണ്ടി മാത്രമുള്ളതാണ്.
ഓണം പോലെ തന്നെ പിള്ളേരോണവും ആഘോഷിക്കാറുണ്ട്. അ‌തില്‍ ഏറ്റവും പ്രധാനം കുട്ടികള്‍ക്കുള്ള ഉച്ചയ്ക്കത്തെ സദ്യയാണ്. തിരുവോണത്തിന്റെ അ‌ത്ര പ്രാധാന്യം ഇല്ലെങ്കിലും കുട്ടികളെ സ്നേഹിക്കുന്നവർക്ക് പിള്ളേരോണവും പ്രധാനമാണ്.
കുട്ടികള്‍ രാവിലെ ഉണർന്ന് കുളി കഴിഞ്ഞ് പുത്തൻ വസ്ത്രങ്ങളുടുത്ത് പൂക്കളമിട്ട് തുടങ്ങുന്നതോടെ പിള്ളേരോണത്തിന് തുടക്കമാകും. പിന്നീട് ഊഞ്ഞാലിടല്‍, പമ്പരം കൊത്ത്, ഗോലി കളി, നാടൻ പന്തുകളികള്‍ തുടങ്ങി കുട്ടികളുടെ പലവിധ വിനോദങ്ങള്‍ ആണ് പണ്ട് നടന്നിരുന്നത്. ഈ ദിവസം ഏറ്റവും പ്രധാനം ഉച്ചയ്ക്കത്തെ സദ്യയാണ്.
കുട്ടികള്‍ക്ക് വയറ് നിറയെ ഇഷ്ടമുള്ള ഭക്ഷണങ്ങള്‍ നല്‍കി അ‌വരെ സന്തോഷിപ്പിക്കുക എന്നതാണ് ഏറ്റവും പ്രധാനം. അ‌തിനാല്‍ തിരുവോണത്തിന്റെ അ‌ത്ര വലിയ രീതിയിലല്ലെങ്കിലും പലതരം കറികളും പായസവുമൊക്കെ ഉള്‍പ്പെടുത്തി മിതമായ രീതിയിലുള്ള ഓണസദ്യ തന്നെ ഈ ദിവസം കുടുംബങ്ങളില്‍ തയ്യാറാക്കുന്നു. അ‌ങ്ങനെ ചിങ്ങത്തിലെ മഹാ ഓണത്തിന്റെ ആഗമനം വിളിച്ചോതുന്ന പിള്ളേരോണം ആഘോഷിക്കപ്പെടുന്നു.

പിള്ളേരോണം സംബന്ധിച്ച്‌ പല ഐതിഹ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.

തൃക്കാക്കരയപ്പൻ മുതല്‍ സാമൂതിരി വരെ നീണ്ടുകിടക്കുന്നു അ‌വ. ചിങ്ങത്തിലെ തിരുവോണം മാവേലിയുടേതെങ്കില്‍ കർക്കടകത്തിലെ പിള്ളേരോണം വാമനന്റേതെന്നാണ് ഒരു പക്ഷം. ബാലനായ ശ്രീകൃഷ്ണനുമായി ബന്ധപ്പെടുത്തിയും പിള്ളേരോണം ആഘോഷിക്കാറുണ്ട്. തങ്ങള്‍ക്കിടയിലെ ഉണ്ണിക്കണ്ണന്മാരായ പിഞ്ചുകുഞ്ഞുങ്ങളെ തൃപ്തിപ്പെടുത്താനും സന്തോഷിപ്പിക്കാനുമാണ് പിള്ളേരോണം ആഘോഷിക്കുന്നതെന്നാണ് ആ ഐതിഹ്യം.
സാമൂതിരി രാജാവ് മാമാങ്കത്തിന് പുറപ്പെടുന്നതിന് മുൻപായി തന്റെ പടയാളികള്‍ക്ക് വിശിഷ്ടമായ വിരുന്ന് നല്‍കിയിരുന്നത് കർക്കടകത്തിലെ തിരുവോണം നാളിലായിരുന്നു. തങ്ങളുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും നിറവേറ്റിക്കൊടുത്ത് പടയാളികളെ യാത്രയാക്കിയിരുന്ന ഈ ദിനം പിന്നീട് ജനങ്ങള്‍ക്കിടയില്‍ പിള്ളേരോണം എന്ന ആഘോഷമായി മാറുകയാണുണ്ടായത് എന്നൊരു ഐതിഹ്യവുമുണ്ട്.

ഓണവുമായി ബന്ധമുള്ള കേരളത്തിലെ പ്രധാന ക്ഷേത്രമാണ് തൃക്കാക്കര. വാമന പ്രതിഷ്ഠയുള്ള തൃക്കാക്കര ക്ഷേത്രത്തില‌െ ഓണാഘോഷങ്ങള്‍ കർക്കടകത്തിലെ തിരുവോണത്തിലാണ് തുടങ്ങിയിരുന്നത്. അ‌തിനാല്‍ ഈ ദിവസത്തിന് പ്രാധാന്യം വന്നുവെന്നും പറയപ്പെടുന്നു. തൃക്കാക്കരയപ്പന്റെ തിരുനാളായി തിരുവോണം കൊണ്ടാടാനും 28 ദിവസം നീണ്ടുനില്‍ക്കുന്ന ഈ ക്ഷേത്രോല്‍സവത്തില്‍ പങ്കുകൊള്ളാത്തവർ പിന്നീടു വരുന്ന അത്തം മുതല്‍ പത്തു ദിവസം തൃക്കാക്കരയപ്പനെ വച്ച്‌ ആഘോഷം നടത്തണമെന്നുമായിരുന്നു രാജാവായിരുന്ന പെരുമാളുടെ കല്‍പന.
പിള്ളേരോണമായ കർക്കിടകത്തിലെ തിരുവോണ ദിവസം തന്നെയാണ് ആവണി അ‌വിട്ടവും. ഈ ദിവസമാണ് ആചാര വിധിപ്രകാരം ബ്രാഹ്മണർ പൂണൂല്‍ മാറ്റുന്നത്. ബ്രാഹ്‌മണ മഠങ്ങളിലും ക്ഷേത്രങ്ങളിലും അന്നേദിവസം പൂണൂല്‍മാറ്റ ചടങ്ങുകളുണ്ടാവും. ഒരു സംവല്‍സരത്തിന്റെ പാപദോഷങ്ങള്‍ പൂണൂലിനൊപ്പം ജലത്തില്‍ നിമജ്‌ജനം ചെയ്യുന്നു എന്നാണ് വിശ്വാസം. പുതിയ കർമങ്ങളിലേക്കുള്ള പ്രവേശനത്തിന്റെ പ്രതീകമാണ് പുതിയ പൂണൂല്‍ ധരിക്കല്‍.

+ There are no comments

Add yours