പ്രിയദർശിനി പദ്ധതി ആരംഭിച്ച ശേഷം കെ.എസ്.ആർ.ടി.സി ഓർഡിനറി സർവിസുകളെ ആശ്രയിക്കുന്ന യാത്രക്കാരുടെ എണ്ണത്തില്‍ 50.10 ശതമാനത്തിന്‍റെ വർധനവെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്.
2025 ജൂണ്‍ 15 മുതല്‍ ജൂലൈ 14 വരെ ഓർഡിനറി യാത്രകള്‍ 3.83 കോടി ആയിരുന്നത് പദ്ധതി നടപ്പാക്കിയ ശേഷമുള്ള സമാന കാലയളവില്‍ (2026 ജൂണ്‍ 15 – ജൂലൈ 14) 5.75 കോടിയായി ഉയർന്നു. ആകെ നടത്തിയ യാത്രകളുടെയോ ഇഷ്യൂ ചെയ്ത ടിക്കറ്റുകളുടെയോ എണ്ണം അടിസ്ഥാനപ്പെടുത്തിയാണ് ഈ കണക്കെന്ന് കെ. പദ്മകുമാർ കമ്മിറ്റി റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
2026ലെ പഠന കാലയളവില്‍ രേഖപ്പെടുത്തിയ ആകെ ഓർഡിനറി യാത്രകളില്‍ 3.81 കോടിയും (ഏകദേശം 66.24 ശതമാനം) പ്രിയദർശിനി പദ്ധതി പ്രകാരമുള്ള സൗജന്യ യാത്രകളാണ്. ശേഷിക്കുന്ന 1.94 കോടി യാത്രകള്‍ (33.76 ശതമാനം) സാധാരണ ടിക്കറ്റ് നല്‍കിയുള്ളതും. 30 ദിവസത്തെ ഈ സൗജന്യ യാത്രകളുടെ ആകെ അനുമാന ടിക്കറ്റ് മൂല്യം ഏകദേശം 81.29 കോടി രൂപയാണ്.
ഒരു സൗജന്യ യാത്രയുടെ ശരാശരി മൂല്യം 21.33 രൂപയായാണ് കണക്കാക്കുന്നത്. ഏറ്റവും കുറഞ്ഞ ശരാശരി മൂല്യം രേഖപ്പെടുത്തിയത് തിരുവനന്തപുരത്താണ് (17.53 രൂപ). ഏറ്റവും ഉയർന്ന ശരാശരി മൂല്യം രേഖപ്പെടുത്തിയത് മലപ്പുറത്തും (31.80 രൂപ). ഉയർന്ന ശരാശരി മൂല്യം കാണിക്കുന്നത് കൂടുതല്‍ ദൂരത്തേക്ക് യാത്ര ചെയ്തു എന്നതാണ്.
ഓർഡിനറി യാത്രക്കാരുടെ എണ്ണം 50.10 ശതമാനം വർധിച്ചെങ്കിലും അതിനനുസരിച്ച് കെ.എസ്.ആർ.ടി.സി ബസുകള്‍ ഓടിയ ദൂരത്തില്‍ വലിയ മാറ്റമുണ്ടായിട്ടില്ല. 2025ലെ സമാന കാലയളവില്‍ ഓർഡിനറി സർവിസ് കിലോമീറ്ററുകള്‍ 1.82 കോടി (1,82,84,055.5) കിലോമീറ്റർ ആയിരുന്ന സ്ഥാനത്ത് 2026ല്‍ ഇത് 1.95 കോടിയായി (1,95,36,547.50) മാത്രമാണ് ഉയർന്നത്.








+ There are no comments
Add yours