ഇന്നും കേരളം ഇരുട്ടിലാകും? വൈദ്യുത നിയന്ത്രണം തുടരാൻ സാദ്ധ്യത, വൈദ്യുതി കിട്ടാത്തതും തിരിച്ചടി
സംസ്ഥാനത്ത് കഴിഞ്ഞ ദിവസം പലയിടത്തും നിലനിന്നിരുന്ന വൈദ്യുത നിയന്ത്രണം ഇന്നും തുടർന്നേക്കും.. അര മണിക്കൂർ മുതല്‍ ഒരു മണിക്കൂർ വരെയാണ് കഴിഞ്ഞ ദിവസം മിക്കയിടത്തും വൈദ്യുതി തടസം നേരിട്ടത്. കനത്ത ചൂടില്‍ വൈദ്യുത ആവശ്യകത ഉയർന്നതും വൈദ്യുതി ആവശ്യത്തിന് ലഭിക്കാത്തതുമാണ് നിയന്ത്രണങ്ങള്‍ക്ക് കാരണം.
ഇന്നും നാളെയും എല്ലാജില്ലകളിലും താപനില 3 മുതല്‍ 4 ഡിഗ്രിവരെ ഉയരാൻ സാദ്ധ്യതയുണ്ടെന്ന് ദുരന്തനിവാരണ അതോറിട്ടി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ വൈദ്യുതി ഉപഭോഗത്തിന്റെ ആവശ്യകത ഇനിയും ഉയരാൻ സാദ്ധ്യതയുണ്ട്. മഴ കാരണം കല്‍ക്കരിയില്ലാത്തതിനാല്‍ ഉത്തരേന്ത്യയില്‍ വൈദ്യുതോല്‍പാദനം കുറഞ്ഞിരിക്കുകയാണ്. പവർ എക്സ്‌ചേഞ്ചുകളില്‍ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭിക്കാത്ത സാഹചര്യത്തിലാണ് അടിയന്തരമായി ഈ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നത്.. സാധാരണയായി വൈകുന്നേരങ്ങളിലെ അധിക ആവശ്യം നേരിടാൻ സംസ്ഥാനം പവർ എക്സ്‌ചേഞ്ചുകളെയാണ് ആശ്രയിക്കാറുള്ളത്. എന്നാല്‍ നിലവില്‍ അവിടെനിന്നും ആവശ്യാനുസരണം വൈദ്യുതി വാങ്ങാൻ സാധിക്കാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. സംസ്ഥാനത്ത് പീക്ക് സമയങ്ങളിലെ വൈദ്യുതി ഉപയോഗം ക്രമാതീതമായി വർദ്ധിച്ചതും നിലവിലെ പ്രതിസന്ധിയുടെ വ്യാപ്തി കൂട്ടിയിട്ടുണ്ട്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം 500 മുതല്‍ 800 മെഗാവാട്ട് വരെയുടെ അധിക വൈദ്യുതി ഉപയോഗമാണ് പീക്ക് സമയങ്ങളില്‍ സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത്. ചൂട് കൂടിയതോടെ വീടുകളിലും സ്ഥാപനങ്ങളിലും എയർ കണ്ടീഷണറുകള്‍ ഉള്‍പ്പെടെയുള്ള ശീതീകരണ ഉപകരണങ്ങളുടെ ഉപയോഗം കൂടിയതാണ് ഈ വർദ്ധനവിന് കാരണമായത്.








+ There are no comments
Add yours