കൊല്ലം: ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ ചിത്രീകരിച്ച് വെബ്സൈറ്റുകൾക്ക് വിറ്റെന്ന പരാതിയിൽ ഭർത്താവിനെതിരെ പോക്സോ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് യുവതിയുടെ കുടുംബം ഹൈക്കോടതിയെ സമീപിക്കുന്നു. നാലുവയസുകാരിയായ മകൾക്ക് മുന്നിൽ ഭർത്താവ് ലൈംഗിക വൈകൃതം കാട്ടിയെന്ന യുവതിയുടെ പരാതിയിലാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റി ഇടപെട്ടത്.
കുട്ടിക്ക് കൗൺസിലിംഗ് നൽകി മൊഴി രേഖപ്പെടുത്താൻ കൊല്ലം ജില്ലാ ആശുപത്രി സൂപ്രണ്ടിന് സിഡബ്ല്യുസി നിർദേശം നൽകി. ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സഹായത്തോടെയാകും കൗൺസിലിംഗ് നടത്തുക. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാകും ഭർത്താവിനെതിരെ പോക്സോ ചുമത്തി കേസെടുക്കണമോ എന്ന കാര്യത്തിൽ പൊലീസ് തീരുമാനമെടുക്കുക. കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട നടപടികളിൽ സിഡബ്ല്യുസിക്ക് നിയമപരമായ ഉത്തരവാദിത്തമുണ്ട്. ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ ചിത്രീകരിച്ച് ഭർത്താവ് വെബ്സൈറ്റുകൾക്ക് വിറ്റുവെന്നാണ് യുവതിയുടെ പരാതി. നിലവിലെ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി ഹൈക്കോടതിയിൽ ഹർജി നൽകുന്നത്.







+ There are no comments
Add yours