ഒന്നരക്കോടി രൂപയുടെ ‘ബോസ് സ്കാം’ (Boss Scam) സാമ്പത്തിക തട്ടിപ്പ് : പിന്നിൽ വൻ സൈബർ കുറ്റകൃത്യ ശൃംഖല
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ നടന്ന ഒന്നരക്കോടി രൂപയുടെ ‘ബോസ് സ്കാം’ (Boss Scam) സാമ്പത്തിക തട്ടിപ്പ് കേസന്വേഷണ സംഘം എത്തിച്ചേർന്നത് അന്താരാഷ്ട്ര തലത്തിലുള്ള വൻ സൈബർ കുറ്റകൃത്യ ശൃംഖലയിൽ. ചൈനയിലും പാകിസ്ഥാനിലും പടർന്നുപന്തലിച്ച സൈബർ മാഫിയ സംഘത്തെയും ഇന്ത്യയിലെ അവരുടെ അനുബന്ധ കണ്ണികളെയും അഹമ്മദാബാദ് സൈബർ ക്രൈം പൊലീസും ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററും (I4C) ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പുറത്തുകൊണ്ടുവന്നത്. കേസുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളിലെ 24 പർഗാനാസ് സ്വദേശിയായ ഇമ്രാൻ അലി പ്യാദ, കൊൽക്കത്ത സ്വദേശിയായ ഇൻജമുൾ മുജീബാർ മൊല്ല എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ടെലികോം സേവന ദാതാക്കളുടെ പോയിന്റ് ഓഫ് സെയിൽ ഏജന്റായി ജോലി ചെയ്തിരുന്ന പ്രതികൾ വ്യാജ ബയോമെട്രിക് വിവരങ്ങൾ ഉപയോഗിച്ച് ഉപഭോക്താക്കൾ അറിയാതെ നിർമ്മിച്ച അയ്യായിരത്തോളം (4,500) വ്യാജ സിം കാർഡുകളാണ് വിദേശത്തുള്ള സൈബർ കുറ്റവാളികൾക്ക് കൈമാറിയത്. ഒരേസമയം നാല് സിം കാർഡുകൾ വരെ പ്രവർത്തിപ്പിക്കാൻ ശേഷിയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ഉൾപ്പെടെ എട്ട് ഗാഡ്‌ജെറ്റുകൾ പ്രതികളിൽ നിന്ന് പിടിച്ചെടുത്തു.





+ There are no comments
Add yours