കോഴിക്കോട്: മുക്കത്തെ അഗസ്‌ത്യമുഴിയിൽ പ്രവർത്തിക്കുന്ന മൂൺലൈറ്റ് സ്‌പായിൽ കയറി അതിക്രമവും മോഷണവും നടത്തിയ സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. അരീക്കോട് സ്വദേശി മുഹമ്മദ് ആഷിക്കിനെയാണ് മുക്കം പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്‌തു. കേസിൽ മലപ്പുറം സ്വദേശി തന്നെയായ മുഹമ്മദ് റിൻഷാദ് കൂടി പിടിയിലാകാനുണ്ട്.സ്‌പാ ഉടമ പരാതി നൽകിയത് ദൃശ്യങ്ങൾ സഹിതം.കഴിഞ്ഞ ജൂൺ 12നാണ് മുക്കം അഗസ്ത്യമുഴിയിലെ സ്‌പായിൽ ഇരുവരും ചേർന്ന് അക്രമം നടത്തിയത്. സ്ഥാപനത്തിലെ സിസിടിവിയും കംപ്യൂട്ടർ മോണിറ്ററും നശിപ്പിച്ച ഇവർ അവിടെയുണ്ടായിരുന്ന മൊബൈൽ ഫോണും പണവും കവരുകയും ചെയ്‌തു. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സഹിതം സ്ഥാപന ഉടമ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് മുക്കം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.പൊലീസിനെ വെട്ടിച്ച് കടക്കാൻ ശ്രമം.മുഹമ്മദ് ആഷിക്ക് കഴിഞ്ഞ ദിവസം മുക്കത്ത് എത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാൽ ഇയാൾ ബൈക്കിൽ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു. ഇയാളെ പിന്തുടർന്ന പൊലീസ് അരീക്കോട്ടെ അൽനാസ് ആശുപത്രിക്ക് സമീപം വച്ച് പിടികൂടുകയായിരുന്നു. മുക്കം എസ്ഐ സന്തോഷ് കുമാർ, അസിസ്റ്റന്റ്റ് സബ് ഇൻസ്പെക്ടർ റഫീഖ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനീസ്, ജോഷി എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.




+ There are no comments
Add yours