കൊച്ചി: പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമത്തിനായി ചെലവഴിച്ച തുക സ്‌പോൺസർഷിപ്പിലൂടെ ലഭിച്ചതിനെക്കാൾ കൂടുതലാണെന്ന് ഓഡിറ്റിങ്ങിൽ വ്യക്തമായി, ഇതോടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് വിശദീകരണം നൽകണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ വി രാജ വിജയരാഘവനും കെ വി ജയകുമാറും അടങ്ങിയ ബഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓഡിറ്റ് സ്ഥാപനമായ വിജയൻ ആൻഡ് അസോസിയേറ്റ്‌സാണ് അയ്യപ്പ സംഗമത്തിന്റെ വരവുചെലവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കിയത്. ഇത് പരിശോധിച്ച ശേഷമാണ് കോടതി ബോർഡ് ഇക്കാര്യത്തിൽ ഉത്തരം പറയണമെന്ന് ആവശ്യപ്പെട്ടത്.
ബോർഡിന്റെ സാമ്പത്തിക അച്ചടക്കമില്ലായ്മയിലേക്ക് വിരൽ ചൂണ്ടുന്നതാണ് സംഗമവുമായി ബന്ധപ്പെട്ട പല ഇടപാടുകളും. ഇക്കാര്യത്തിൽ ബോർഡ് കൂടുതൽ സമയം ആവശ്യപ്പെടുന്നതിൽ അർത്ഥമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കൂടാതെ ഓഡിറ്റിങ് നടത്തുമ്പോൾ നേരിടേണ്ടി വന്ന പ്രശ്‌നങ്ങൾ വ്യക്തമാക്കി റിപ്പോർട്ട് നൽകാൻ ഓഡിറ്റ് സ്ഥാപനത്തിന് നിർദേശവും നൽകിയിട്ടുണ്ട്. പ്രശ്‌നങ്ങൾ പരിഹരിക്കാനും പ്രവർത്തനം മെച്ചപ്പെടുത്താനും നിർദേശം നൽകാനും പറഞ്ഞിട്ടുണ്ട്.







+ There are no comments
Add yours