ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമയെ വ്യാജ ലഹരി കേസിൽ കുടുക്കിയ പ്രതി ജയിലിൽ നിന്ന് പുറത്തിറങ്ങി.

Estimated read time 0 min read

ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ ലിവിയ ജോസ് ജയിലിൽ നിന്ന് പുറത്തിറങ്ങി. ഷീല സണ്ണിയുടെ മരുമകളുടെ സഹോദരിയാണ് ലിവിയ. 76 ദിവസമായി റിമാൻഡിലായിരുന്നു. ലിവിയ ജോസിനെയും സുഹൃത്തായ നാരായണ ദാസിനെയും ചേർന്നാണ് ബംഗളൂരുവിൽ നിന്ന് വ്യാജ ലഹരി സ്റ്റാംപ് കൈക്കലാക്കി ഷീല സണ്ണിയുടെ ബാഗിൽ വെച്ചത്. ഷീല സണ്ണി സ്വഭാവ ദൂഷ്യം ആരോപിച്ചതിൻ്റെ വൈരാഗ്യമായിരുന്നു കാരണം.2023 മാർച്ച് 27 നാണ് ഷീലാ സണ്ണിയുടെ സ്കൂട്ടറിലെ ബാഗിൽ നിന്നും എൽഎസ്‌ഡി സ്റ്റാമ്പുകളെന്ന് പറയുന്ന വസ്തു‌ക്കൾ പിടികൂടിയത്. തുടർന്ന് 72 ദിവസം ഷീല സണ്ണി ജയിലാവുകയും ചെയ്തു. പിന്നീട് നടത്തിയ രാസ പരിശോധനയിൽ വ്യാജ ലഹരിയാണെന്ന് വ്യക്തമായതോടെ ഷീലയെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കുകയായിരുന്നു. ഷീല സണ്ണിയുടെ വാഹനത്തിൽ ലഹരി മരുന്ന് വെച്ച ശേഷം അക്കാര്യം എക്സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചത് തൃപ്പൂണിത്തുറ സ്വദേശിയായ നാരായണദാസ് ആണെന്ന് അന്വേഷണ സംഘം കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണം ലിവിയയിലേക്ക് എത്തുന്നത്.ലിവിയയുടെ നിർദേശപ്രകാരമാണ് ഷീല സണ്ണിയുടെ സ്കൂ‌ട്ടറിൽ എൽ എസ്‌ഡി സ്റ്റാംപ് വെച്ചതെന്ന് നാരായണ ദാസ് പൊലീസിന് മൊഴി നൽകിയിരുന്നു. ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. തുടർന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ ലിവിയ ദുബായിലേക്ക് കടക്കുകയായിരുന്നു. വ്യക്തി വൈരാഗ്യമാണ് ഷീല സണ്ണിയെ കുടുക്കാൻ കാരണമെന്നാണ് നാരായണ ദാസിൻ്റെ മൊഴി. ലിവിയയുടെ സുഹൃത്താണ് നാരായണ ദാസ്.

+ There are no comments

Add yours