
തൃശൂർ മുല്ലശ്ശേരി പറമ്പൻ തളി ക്ഷേത്രത്തിന് കിഴക്ക് കരുമത്തിൽ ഹരിദാസന്റെ വീടിന് പിറകിൽ പുലിയെ കണ്ടതായി വിവരം. റേഷൻ കട പരിസരത്തുള്ള ഈ വീട്ടിൽ വാടകക്ക് താമസിക്കുന്ന ഐനിപ്പുള്ളി സനീഷും കുടുംബവുമാണ് പുലിയെ കണ്ടതായി പറയുന്നത്. തിങ്കളാഴ്ച്ച രാത്രി എട്ടോടെ വീടിന് പിറകിൽ കുട്ടിയെ കുളിപ്പിക്കുന്നതിനിടയിൽ നായയുടെ കരച്ചിൽ കേട്ട് നോക്കിയപ്പോഴാണ് പുലി നായയെ ആക്രമിച്ച് കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതായി കണ്ടതെന്ന് വീട്ടുകാർ പറഞ്ഞു.
ഗോൾഡൻ നിറത്തിൽ ശരീരത്തിൽ വരകളോട് കൂടിയ നീളൻ വാലുമുള്ള പുലിയെ തന്നെയാണ് കണ്ടതെന്നാണ് വീട്ടുകാർ പറയുന്നത്. പുലിയെ കണ്ടതായി പ്രചരിച്ചതോടെ പ്രദേശവാസികൾ ആശങ്കയിലും ജാഗ്രതയിലുമാണെന്ന് വാർഡ് അംഗം എൻ.എസ്. സജിത്ത് പറഞ്ഞു. പുലിയുടെ ഇഷ്ട ഭക്ഷണമായ മുള്ളൻ പന്നിയുടെ പകുതി ഭക്ഷിച്ച ജഡം ചൊവ്വാഴ്ച്ച രാവിലെ കണ്ടെത്തിയത് പരിസരവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്. ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തും.


+ There are no comments
Add yours