രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില 180 രൂപ കുറഞ്ഞു, ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല
രാജ്യത്തെ വാണിജ്യ സിലിൻഡറുകളുടെ വില കുറഞ്ഞു.
ഈ വർഷം ഇതാദ്യമായാണ് വാണിജ്യ സിലിണ്ടറുകളുടെ വില കുറയുന്നത്.
19 കിലോഗ്രാം എൽപിജി സിലിണ്ടറിന്റെ വിലയിലാണ് മാറ്റം വന്നിരിക്കുന്നത്.
180 രൂപയാണ് കുറഞ്ഞത്.
നിലവിൽ വാണിജ്യ സിലിണ്ടറുകളുടെ വില 2951 രൂപയാണ്.
ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ചെറുകിട വ്യാപാര സ്ഥാപനങ്ങൾ എന്നിവയ്ക്ക് ആശ്വാസമാകുന്ന വാർത്തയാണ് വന്നിരിക്കുന്നത്.
അതേസമയം, വീട്ടാവശ്യങ്ങൾക്കുള്ള 14.2 കിലോഗ്രാം എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.
വിവിധ നഗരങ്ങളിൽ 173 രൂപ മുതൽ 183.50 രൂപ വരെയുള്ള കുറവാണ് 19 കിലോഗ്രാമിന്റെ വാണിജ്യ സിലിണ്ടറുകൾക്ക് ഇത്തവണ ഉണ്ടായിരിക്കുന്നത്
ദില്ലി, ലഖ്‌നൗ എന്നീ നഗരങ്ങളിൽ വിലയിൽ 183.50 രൂപയുടെ കുറവുണ്ടായപ്പോൾ, കൊൽക്കത്തയിൽ 174 രൂപയാണ് കുറഞ്ഞത്.
ചണ്ഡീഗഢിൽ 181.50 രൂപയുടെയും പട്നയിൽ 173 രൂപയുടെയും കുറവ് സിലിണ്ടറിന് രേഖപ്പെടുത്തി.
പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് വാണിജ്യ സിലിണ്ടർ വില വർധിച്ചത്.
മൂവായിരത്തിന് മുകളിൽ വരെ വാണിജ്യ സിലിണ്ടറുകളുടെ വില എത്തിയിരുന്നു.
യുഎസും ഇറാനും തമ്മിൽ 60 ദിവസത്തെ പുതിയ വെടിനിർത്തൽ കരാർ വന്നതോടെ അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില ഗണ്യമായി ഇടിഞ്ഞു.
ആഗോള എണ്ണ – വാതക ഗതാഗതത്തിന്റെ 20 ശതമാനത്തോളം കൈകാര്യം ചെയ്യുന്ന ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം വീണ്ടും പുനരാരംഭിക്കാനായതും വിപണിക്ക് അനുകൂലമായി.







+ There are no comments
Add yours