CBSE വിദ്യാർത്ഥികൾക്ക് ആശ്വാസം; ത്രിഭാഷാ പദ്ധതിയിൽ പുതിയ വിശദീകരണവുമായി അധികൃതർ

Estimated read time 1 min read

സി.ബി.എസ്.ഇ 7 മുതൽ 9 വരെയുള്ള ക്ലാസുകളിൽ ത്രിഭാഷാ പദ്ധതിക്ക് കീഴിൽ രണ്ട് വിദേശ ഭാഷകൾ പഠിക്കാൻ തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് പത്താം ക്ലാസ് വരെ അതേ ഭാഷാ കോമ്പിനേഷൻ തന്നെ തുടർന്ന് പഠിക്കാൻ സാധിക്കുമെന്ന് സി.ബി.എസ്.ഇ അധികൃതർ അറിയിച്ചു. ജൂലൈ ഒന്ന് മുതൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾക്ക് കുറഞ്ഞത് രണ്ട് ഇന്ത്യൻ ഭാഷകൾ ഉൾപ്പെടെ മൂന്ന് ഭാഷകൾ പഠിക്കുന്നത് നിർബന്ധമാക്കിക്കൊണ്ട് സി.ബി.എസ്.ഇ നേരത്തെ ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെ നിരവധി വിദ്യാർത്ഥികളും മാതാപിതാക്കളും കോടതിയെ സമീപിച്ച പശ്ചാത്തലത്തിലാണ് ഇപ്പോൾ പുതിയ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.

ദേശീയ വിദ്യാഭ്യാസ നയം 2020 (NEP), നാഷണൽ കരിക്കുലം ഫ്രെയിംവർക്ക് ഫോർ സ്കൂൾ എഡ്യൂക്കേഷൻ 2023 (NCF-SE) എന്നിവയുമായി സ്കൂൾ സിലബസ് പൊരുത്തപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സി.ബി.എസ്.ഇ ഈ പരിഷ്കാരങ്ങൾ കൊണ്ടുവന്നത്. എന്നാൽ നിലവിലെ വിദ്യാർത്ഥികൾക്ക് ഇത് ബുദ്ധിമുട്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കി. പുതിയ ഭാഷാ നയപ്രകാരം കുറഞ്ഞത് രണ്ട് ഇന്ത്യൻ ഭാഷകളെങ്കിലും പഠിക്കണമെന്ന നിബന്ധന ആറാം ക്ലാസ് മുതൽ മാത്രമേ പ്രാബല്യത്തിൽ വരുത്തുകയുള്ളൂ. നിലവിൽ 7, 8, 9 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇത് ബാധകമായിരിക്കില്ലെന്ന് മുതിർന്ന സി.ബി.എസ്.ഇ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കും. മേയ് 15-ന് പുറപ്പെടുവിച്ച സർക്കുലർ പ്രകാരം, വിദേശ ഭാഷ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് രണ്ട് ഇന്ത്യൻ ഭാഷകൾ പൂർത്തിയാക്കിയ ശേഷം മൂന്നാമത്തെ ഭാഷയായിട്ടോ അല്ലെങ്കിൽ ഓപ്ഷണൽ നാലാമത്തെ ഭാഷയായിട്ടോ മാത്രമേ അത് തിരഞ്ഞെടുക്കാൻ സാധിക്കൂ.

+ There are no comments

Add yours