‘മിന്നൽ മാജിക്’ ബ്രാൻഡി പുറത്തിറക്കുന്നത് വിശദമായ പഠന ശേഷം മതിയെന്ന് യുഡിഎഫ് സർക്കാർ; സമഗ്ര അന്വേഷണത്തിന് ഉത്തരവ്…

Estimated read time 0 min read

‘മിന്നൽ മാജിക്’ ബ്രാൻഡി പുറത്തിറക്കുന്നത് വിശദമായ പഠന ശേഷം മതിയെന്ന് യുഡിഎഫ് സർക്കാർ; സമഗ്ര അന്വേഷണത്തിന് ഉത്തരവ്

കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ അവസാന നാളുകളിൽ വലിയ കോലാഹലങ്ങളോടെ നിർമാണോദ്ഘാടനം നിർവഹിച്ച ‘മിന്നൽ മാജിക്’ ബ്രാൻഡി മദ്യത്തിന്റെ ഉത്പാദനവും വിതരണവും പുതിയ യുഡിഎഫ് സർക്കാർ തടഞ്ഞു.

പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന അഴിമതി ആരോപണങ്ങളിലും ക്രമക്കേടുകളിലും സമഗ്രമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.

വിശദമായ അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം, ഉദ്യോഗസ്ഥരുമായി നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമേ തുടർനടപടികൾ സ്വീകരിക്കൂ എന്ന് എക്സൈസ് മന്ത്രി എം. ലിജു വ്യക്തമാക്കി.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുൻപാണ് അന്നത്തെ എക്സൈസ് മന്ത്രി എം.ബി. രാജേഷ് പ്ലാന്റിന്റെ ഉദ്ഘാടനം നിർവഹിച്ചത്.

എന്നാൽ, ഉദ്ഘാടന സമയത്ത് കെട്ടിടത്തിന്റെ സിവിൽ ജോലികൾ പോലും പൂർത്തിയായിരുന്നില്ലെന്ന ഗുരുതരമായ ആക്ഷേപം നിലനിൽക്കുന്നുണ്ട്

മദ്യത്തിന് ‘മിന്നൽ മാജിക്’ എന്ന് പേരിട്ടതുമായി ബന്ധപ്പെട്ടും വലിയ വിവാദങ്ങൾ ഉയർന്നിരുന്നു.

പദ്ധതിക്കെതിരെ യുഡിഎഫ് അനുകൂല ട്രേഡ് യൂണിയനുകളും ശക്തമായ ആശങ്കകളുമായി സർക്കാരിനെ സമീപിച്ചിട്ടുണ്ട്.

പ്ലാന്റ് സജ്ജം; പക്ഷേ കുടുംബശ്രീ ലേബലിങ്ങിൽ തർക്കം
നിലവിൽ മദ്യ ഉത്പാദനത്തിനാവശ്യമായ സജ്ജീകരണങ്ങളെല്ലാം പ്ലാന്റിൽ പൂർത്തിയായിട്ടുണ്ട്

രണ്ടര ലക്ഷം ലിറ്റർ സ്പിരിറ്റും ഗ്രേപ്പ് സ്പിരിറ്റും ഇവിടെ സ്റ്റോക്ക് ചെയ്തിട്ടുണ്ട്.

ഇത് ഉപയോഗിച്ച് പ്രതിദിനം 9,000 കേസ് മദ്യം (അര ലിറ്റർ കുപ്പികളിൽ) ഉത്പാദിപ്പിക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ.

എന്നാൽ, കുപ്പികളിൽ ലേബൽ ഒട്ടിക്കുന്ന ജോലി കുടുംബശ്രീയെ ഏൽപ്പിച്ചതിലും നിലവിലെ യുഡിഎഫ് സർക്കാരിന് ശക്തമായ എതിരഭിപ്രായമുണ്ട്.

വരാനിരിക്കുന്ന ബജറ്റ് സമ്മേളനത്തിന് ശേഷം മന്ത്രി എം. ലിജു പാലക്കാട്ടെ പ്ലാന്റ് നേരിട്ട് സന്ദർശിച്ച് അന്തിമ തീരുമാനമെടുക്കുമെന്നാണ് സൂചന.

+ There are no comments

Add yours