തിരുവനന്തപുരം: സംസ്ഥാനത്തെ മയക്കുമരുന്ന് ശൃംഖലയുടെ വേരറുക്കാനുള്ള കടുത്ത നടപടികളുമായി സർക്കാർ മുന്നോട്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്താനുള്ള ശക്തമായ ശ്രമങ്ങൾ നടക്കുകയാണെന്നും സംശയമുനയിലുള്ളവരെയെല്ലാം കർശന പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. സ്കൂളുകൾക്ക് മുന്നിൽ പുകയില ഉത്പന്നങ്ങൾ വിൽക്കുന്നത് പൂർണ്ണമായും നിരോധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് വ്യാപാരം നടത്താനാണ് അന്താരാഷ്ട്ര ലഹരി സംഘങ്ങൾ ശ്രമിക്കുന്നത്. ഇതിനകം രണ്ട് അന്താരാഷ്ട്ര സംഘാംഗങ്ങളെ പോലീസ് പിടികൂടിയിട്ടുണ്ട്. ‘ഓപ്പറേഷൻ തൂഫാൻ’ വഴി 60 ലക്ഷം രൂപയുടെ മയക്കുമരുന്നാണ് ഇതുവരെ കണ്ടെടുത്തത്. 16 അംഗങ്ങളുള്ള ഒരു കേസിൽ നൈജീരിയൻ പൗരനായ സാമുവലിനെ ഡൽഹിയിൽ നിന്നും, പത്തനംതിട്ടയിലെ മറ്റൊരു കേസിൽ വിദേശ പൗരയായ എൽസീനയെ ബെംഗളൂരുവിൽ നിന്നുമാണ് പോലീസ് പിടികൂടിയത്. ശാസ്ത്രീയമായ നിലയിലാണ് ‘ഓപ്പറേഷൻ തൂഫാൻ’ നടപ്പിലാക്കുന്നത്. ലഹരിക്കെതിരെയുള്ള ഈ പോരാട്ടത്തിൽ നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള സംഘം ഒപ്പം ചേർന്ന് പ്രവർത്തിക്കാൻ താല്പര്യം അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പൊതുജനങ്ങളിൽ അവബോധം ഉണ്ടാക്കുന്നതിനൊപ്പം ലഹരി വേട്ടയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകും.

+ There are no comments
Add yours