കൊച്ചി മെട്രോ ലാഭത്തില്‍, ധവളപത്രത്തിലുള്ളത് നിര്‍മ്മാണ ചെലവ് അടക്കമുള്ള കണക്ക്…

Estimated read time 0 min read

കൊച്ചി: കൊച്ചി മെട്രോയുടെ പ്രവര്‍ത്തനം ലാഭത്തില്‍. നിര്‍മ്മാണ ചെലവ് അടക്കമുള്ള കണക്കാണ് സര്‍ക്കാരിന്റെ ധവളപത്രത്തില്‍ കാണിച്ചിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി കൊച്ചി മെട്രോയുടെ പ്രവര്‍ത്തനം ലാഭത്തിലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

കൊച്ചി മെട്രോക്ക് പ്രതിമാസം 35 കോടി രൂപ നഷ്ടമുണ്ടെന്നാണ് സര്‍ക്കാര്‍ പുറത്തിറക്കിയ ധവള പത്രത്തില്‍ പറയുന്നത്. എന്നാല്‍ 2022 മുതല്‍ പ്രവര്‍ത്തന ചെലവിനേക്കാള്‍ വരുമാനം ലഭിക്കുന്നുണ്ട് കൊച്ചി മെട്രോയ്ക്ക്. വായ്പ തിരിച്ചടവും പലിശയും ഉള്‍പ്പടുത്തിയാണ് ധവള പത്രത്തില്‍ നഷ്ടം കണക്കാക്കിയത്.

മെട്രോയുടെ ഒന്നാം ഘട്ട നിര്‍മ്മാണത്തിന് വേണ്ടി മാത്രം 6218.14 കോടി രൂപയാണ് ചെലവായത്. 3000 കോടി രൂപയിലേറെ വായ്പയാണ്. 2000 കോടിയോളം രൂപ തിരിച്ചടക്കാനുണ്ട്. 2017 മുതല്‍ 2022 മാര്‍ച്ച് വരെ പ്രവര്‍ത്തനം നഷ്ടത്തിലായിരുന്നു. അതിന് ശേഷം ടിക്കറ്റ് ഇതര വരുമാനം ഉള്‍പ്പെടെ വര്‍ധിച്ചതോടെ ലാഭത്തിലായി.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 50 കോടിയിലേറെ പ്രവര്‍ത്തന ലാഭമുണ്ടായെന്നാണ് നിഗമനം. നിലവില്‍ പ്രവര്‍ത്തന ചെലവിന് വേണ്ടി സര്‍ക്കാരിനെ ആശ്രയിക്കുന്നില്ല. രാജ്യത്തെ ഒരു മെട്രോയും ബ്രേക്ക് ഈവണ്‍ ആയിട്ടില്ല എന്നിരിക്കെയാണ് ഒന്‍പത് വര്‍ഷം മുന്‍പ് തുടങ്ങിയ കൊച്ചി മെട്രോ പ്രവര്‍ത്തനലാഭമുണ്ടാക്കുന്നത്.

+ There are no comments

Add yours