മലപ്പുറം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ കോൺഗ്രസ് ഹൈക്കമാൻഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 11 ദിവസം നീണ്ടുനിന്ന നാടകീയ നീക്കങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിലാണ് ഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിൽ ഹൈക്കമാൻഡ് നിർണ്ണായക പ്രഖ്യാപനം നടത്തിയത്. എഐസിസി നിരീക്ഷകരായ മുകുൾ വാസ്നിക്, അജയ് മാക്കൻ, ദീപാദാസ് മുൻഷി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
തീരുമാനം പ്രഖ്യാപിക്കുന്നതിന് തൊട്ടുമുൻപ് മുസ്ലീം ലീഗ് നേതൃത്വവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ആശയവിനിമയം നടത്തിയിരുന്നു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുമായി സംസാരിച്ച ഖർഗെ, മുഖ്യമന്ത്രിയുടെ കാര്യത്തിൽ ലീഗ് നിലപാടിൽ മാറ്റമുണ്ടോ എന്ന് ആരാഞ്ഞു. എന്നാൽ വി.ഡി. സതീശനെ പിന്തുണയ്ക്കുന്ന കാര്യത്തിൽ മാറ്റമില്ലെന്ന് ലീഗ് വ്യക്തമാക്കിയതോടെ സതീശന്റെ പേര് ഹൈക്കമാൻഡ് സ്ഥിരീകരിക്കുകയായിരുന്നു. കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകൾ സജീവമായി പരിഗണിക്കപ്പെട്ടിരുന്നെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ വൻ വിജയത്തിലേക്ക് നയിച്ച സതീശന് തന്നെ നറുക്ക് വീഴുകയായിരുന്നു. എൽഡിഎഫിനെതിരെ ശക്തമായ പ്രചാരണം നയിച്ചതും ഘടകകക്ഷികൾക്കിടയിലുള്ള സ്വീകാര്യതയും സതീശന് അനുകൂല ഘടകങ്ങളായി.








+ There are no comments
Add yours