പത്ത് ദിവസം നീണ്ട കാത്തിരിപ്പിനൊടുവിൽ കേരള മുഖ്യമന്ത്രി ആരെന്ന് നാളെയറിയാം. നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്ത് ചേരുന്ന കോൺഗ്രസ് നിയമസഭാ കക്ഷിയോഗത്തിൽ മുഖ്യമന്ത്രി ആരെന്ന് പ്രഖ്യാപിക്കും. നാളെ കോൺഗ്രസ് എംഎൽഎമാരോട് തിരുവനന്തപുരത്ത് എത്താൻ കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് നിർദേശം നൽകി.
കേരളത്തിലെ മുഖ്യമന്ത്രിയെ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിച്ച് കഴിഞ്ഞു. എന്നാൽ അത് ആരാണെന്ന് അറിയണമെങ്കിൽ നാളെവരെ കാത്തിരിപ്പ് തുടരണം. രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗയുമായുള്ള അന്തിമഘട്ട കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രഖ്യാപനം ഉണ്ടായേക്കും എന്നായിരുന്നു വിവരം. 40 മിനിറ്റോളം നീണ്ട കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഖർഗയുടെ വസതിയിൽ നിന്നും രാഹുൽഗാന്ധി പുറത്തേക്ക് ഇറങ്ങിയെങ്കിലും കാത്തുനിന്ന മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു മടക്കം. കേരളത്തിൽ നിന്ന് ഡൽഹിയിൽ വിളിപ്പിച്ച നേതാക്കളുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് ഹൈക്കമാന്റിന്റെ അന്തിമ തീരുമാനം ഉണ്ടായിട്ടുള്ളത്. ക്ലൈമാക്സിലേക്ക് അടുക്കുമ്പോഴും ആത്മവിശ്വാസത്തിലാണ് കെ സി , ആർ സി , വി.ഡി ക്യാമ്പുകൾ.
വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കും എന്ന പ്രതീക്ഷയിൽ ആലുവ ദേശം വീട്ടിൽ ഇന്ന് രാവിലെ മുതൽ എത്തിച്ചേർന്നത് നൂറു കണക്കിന് പ്രവർത്തകരായിരുന്നു. എന്നാൽ പ്രഖ്യാപനം ഇന്നുണ്ടായേക്കില്ല എന്നറിഞ്ഞതോടെ പ്രവർത്തകരിൽ പലരും നേരം വൈകിയാണെങ്കിലും മടങ്ങി പോകുകയായിരുന്നു.










+ There are no comments
Add yours