കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം നടത്തിയത്  ആധാര്‍ കാര്‍ഡും രേഖകളും പരിശോധിച്ച്; വ്യക്തതവരുത്തി എം.വി ഗോവിന്ദന്‍…

Estimated read time 1 min read

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം നടത്തിയത്  ആധാര്‍ കാര്‍ഡും രേഖകളും പരിശോധിച്ച്; വ്യക്തതവരുത്തി എം.വി ഗോവിന്ദന്‍

പ്രയാഗ് രാജിലെ കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം വിവാദമായതിന് പിന്നാലെ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ രംഗത്തെത്തി. 

അവരുടെ വിവാഹം കേരള സ്റ്റോറി തന്നെയാണെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.

കേരളത്തില്‍ വിവാഹം കഴിക്കാന്‍ സാഹചര്യമുണ്ട് എന്നറിഞ്ഞ് യുവതിയും യുവാവും കേരളത്തിലെ പൊലീസ് സ്റ്റേഷനില്‍ വരികയായിരുന്നു.

രേഖകള്‍ പരിശോധിച്ചാണ് വിവാഹം നടത്തിയത്.

ആധാര്‍ കാര്‍ഡും മറ്റു രേഖകളും പരിശോധിച്ചാണ് വിവാഹം നടത്തിയതെന്നും എല്ലാം പൊലീസ് പരിശോധിച്ചുവെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. 

എന്നാല്‍ വിവാഹത്തില്‍ ഒരു വീഴ്ചയും പൊലിസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നാണ് പൊലിസിന്റെ റിപ്പോര്‍ട്ട്.

ആധാര്‍ കാര്‍ഡ് യഥാര്‍ഥത്തില്‍ ഉള്ളതാണെന്നാണ് പൊലിസ് റിപ്പോര്‍ട്ട്.

യുഐഡിഎ ഐ സൈറ്റില്‍ പരിശോധിച്ച് ഉറപ്പുവരുത്തിയതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

തിരുവനന്തപുരത്തെ അരുമാനൂര്‍ ശ്രീ നൈനാര്‍ ദേവ ക്ഷേത്രത്തില്‍ വെച്ച് നടന്ന വിവാഹത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍,

മന്ത്രി വി. ശിവന്‍കുട്ടി, എ.എ. റഹീം എംപി എന്നിവര്‍ പങ്കെടുത്തിരുന്നു. 

അതേസമയം പെണ്‍കുട്ടിയുടെ വിവാഹം പ്രായപൂര്‍ത്തിയാകാതെയാണെന്ന് തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെ സിപിഎം നേതാക്കള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തിയിരുന്നു.

16 വയസ്സുള്ള പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കാന്‍ കൂട്ടുനിന്ന എം.വി. ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ജയിലില്‍ പോകേണ്ട കുറ്റമാണ് ചെയ്തതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ് ആരോപിച്ചിരുന്നു.

ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും വ്യാജ രേഖകള്‍ ചമച്ചവര്‍ക്കെതിരെയും നടപടി വേണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു.

വിഷയത്തിന്റെ ഗൗരവം പരിഗണിച്ച് കേരളത്തിലെയും മധ്യപ്രദേശിലെയും ഡിജിപിമാരോട് ഏപ്രില്‍ 22ന് ഡല്‍ഹിയില്‍ ഹാജരാകാന്‍ ദേശീയ പട്ടികവര്‍ഗ കമ്മിഷന്‍ നിര്‍ദ്ദേശിച്ചു.

വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണത്തില്‍ ആര്‍ക്കൊക്കെ പങ്കുണ്ടെന്നും നേതാക്കളുടെ ഇടപെടല്‍ എപ്രകാരമാണെന്നും കമ്മിഷന്‍ അന്വേഷിക്കും.

കേസിലെ പുരോഗതി ഓരോ മൂന്ന് ദിവസം കൂടുമ്പോഴും റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

+ There are no comments

Add yours