രണ്ടാം ബലാത്സംഗ കേസ്; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കില്ല…

Estimated read time 1 min read

രണ്ടാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കില്ല. അന്വേഷണ സംഘത്തിന്റെ ഹര്‍ജി തിരുവനന്തപുരം
ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി തള്ളി. രാഹുലിന്റെ ഫോണുകളില്‍ നിന്ന് അതിജീവിതകളുടെ നമ്പര്‍ നീക്കം ചെയ്യണമെന്ന് നിര്‍ദ്ദേശം. നീക്കം ചെയ്ത് കോടതിയെ അറിയിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. 

കേസിലെ അതിജീവിതയെ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെന്ന് കാട്ടിയാണ് എസ്‌ഐടി കോടതിയില്‍ എത്തിയത്. അതിജീവിതയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചത് ജാമ്യ വ്യവസ്ഥയുടെ ലംഘനം എന്ന വാദം അംഗീകരിച്ചില്ല.

കര്‍ശന ഉപാധികളോടെയാണ് കോടതി രാഹുലിന് ജാമ്യം അനുവദിച്ചിരുന്നത്. പരാതിക്കാരിയെ നേരിട്ടോ അല്ലാതെയോ ബന്ധപ്പെടാന്‍ ശ്രമിക്കരുത്, അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കണം എന്നിവയായിരുന്നു പ്രധാന ജാമ്യ വ്യവസ്ഥകള്‍. അതിനിടെ, രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെ വാട്‌സ്ആപ്പ് കോളിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചുവെന്ന് പെണ്‍കുട്ടി പരാതി നല്‍കുകയായിരുന്നു. ഇതോടെയാണ് ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചത്.

അതിജീവിത നല്‍കിയ പരാതി അടക്കം കോടതിയില്‍ സമര്‍പ്പിച്ചായിരുന്നു രാഹുലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഉന്നയിച്ചത്. രാഹുല്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തിരുന്നില്ലെന്നും എസ്ഐടിക്ക് നല്‍കിയ പരാതിയില്‍ അതിജീവിത പറയുന്നു.

+ There are no comments

Add yours