ആരോഗ്യമന്ത്രിക്ക് പരിക്കേറ്റത് ഒരു തിരക്കഥയുടെ ഭാഗം: കെ മുരളീധരൻ
മന്ത്രി വീണ ജോർജിന് കെഎസ്‌യു പ്രതിഷേധത്തിനിടെ പരിക്കേറ്റ സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. സംഭവത്തിനു പിന്നിൽ പിണറായി- ഷംസീർ തിരക്കഥയാണെന്ന് മുരളീധരൻ ആരോപിച്ചു.
റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽവെച്ച് ചിരിച്ചു വർത്തമാനം പറഞ്ഞിരുന്ന മന്ത്രിക്ക്, മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ എത്തിയപ്പോഴേക്കും എങ്ങനെയാണ് കഴുത്തിന് ഉളുക്ക് സംഭവിച്ചതെന്ന് അദ്ദേഹം ചോദിച്ചു. സ്പീക്കർ ഷംസീറിനെ കാണുന്നതുവരെ മന്ത്രിക്ക് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. ഷംസീറിനോട് കാര്യങ്ങൾ പറയുന്നു. ഷംസീർ ഉടൻതന്നെ മുഖ്യമന്ത്രിയെ ഫോണിൽ വിളിക്കുന്നു. പെട്ടെന്ന് കഴുത്തുവേദന വന്ന് മന്ത്രിക്ക് അവശതയുണ്ടാകുന്നു. മന്ത്രിയെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു.
കൂടാതെ, മന്ത്രിയെ ഇന്നലെ രാത്രി മന്ത്രിയെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പരിയാരം മെഡിക്കൽ കോളേജ് എന്ന് പറഞ്ഞാൽ ഇപ്പോൾ ഏതാണ്ട് സിപിഎമ്മിൻ്റെ പാർട്ടി ഓഫീസാണ്. ചികിത്സാ പിഴവുകളെക്കുറിച്ച് നിരന്തരം പരാതിവരുന്ന ഒരു മെഡിക്കൽ കോളേജ് കൂടിയാണ്. അവിടെ നിന്നുള്ള റിപ്പോർട്ടുകൾ വിശ്വാസയോഗ്യമല്ലെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി. അതിനാൽ, നിഷ്‌പക്ഷമായ പരിശോധനയ്ക്കായി ഡൽഹി ഓൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്‌ധരായ ഡോക്ടർമാരുടെ സംഘം മന്ത്രിയെ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപെട്ടു.









+ There are no comments
Add yours