വനിതാ സംവരണ ബില്ലിനെ മണ്ഡല പുനർനിർണ്ണയവുമായി ബന്ധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ നോട്ട് നിരോധനവുമായി സാമ്യപ്പെടുത്തി ശശി തരൂർ എം.പി.
നോട്ട് നിരോധനത്തിന് കാട്ടിയ അതേ തിടുക്കമാണ് മണ്ഡല പുനർനിർണ്ണയത്തിന്റെ കാര്യത്തിലും സർക്കാർ കാണിക്കുന്നതെന്നും അദ്ദേഹം ലോക്സഭയില്‍ ആരോപിച്ചു.
ലോക്സഭാ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നത് ഭരണഘടനാ സ്ഥാപനങ്ങള്‍ക്കിടയില്‍ വലിയ അസന്തുലിതാവസ്ഥ സൃഷ്ടിക്കുമെന്ന് തരൂർ ചൂണ്ടിക്കാട്ടി. ലോക്സഭയിലെ അംഗബലം വർദ്ധിപ്പിക്കുമ്പോള്‍ രാജ്യസഭയുടെ കാര്യത്തില്‍ കൃത്യമായ നിർദ്ദേശങ്ങളില്ല. ഇത് ഇരുസഭകളും തമ്മിലുള്ള സന്തുലിതാവസ്ഥ തകർക്കും. സഭയില്‍ 850 എം.പിമാർ ഉണ്ടായാല്‍ അവർക്കെല്ലാം സംസാരിക്കാൻ എങ്ങനെ അവസരം നല്‍കുമെന്നും അദ്ദേഹം ചോദിച്ചു.
മണ്ഡല പുനർനിർണ്ണയം നടപ്പിലാക്കുമ്പോള്‍ അത് കേരളം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് വലിയ തിരിച്ചടിയാകുമെന്ന് തരൂർ മുന്നറിയിപ്പ് നല്‍കി. ജനസംഖ്യാ നിയന്ത്രണം മികച്ച രീതിയില്‍ നടപ്പിലാക്കിയ സംസ്ഥാനങ്ങള്‍ക്ക് രാഷ്ട്രീയ പ്രാതിനിധ്യം കുറയുന്ന സാഹചര്യം വരും. എന്നാല്‍ ജനസംഖ്യാ നിയന്ത്രണത്തില്‍ പരാജയപ്പെട്ട വടക്കൻ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ രാഷ്ട്രീയ നേട്ടം ലഭിക്കും. ഇതാണോ രാജ്യം നല്‍കാൻ ആഗ്രഹിക്കുന്ന സന്ദേശമെന്നും അദ്ദേഹം ചോദിച്ചു.
രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്ന സംസ്ഥാനങ്ങളും കേന്ദ്ര ഫണ്ടിനെ മാത്രം ആശ്രയിക്കുന്ന സംസ്ഥാനങ്ങളും തമ്മിലുള്ള അന്തരം ഇത് വർദ്ധിപ്പിക്കും. ആഭ്യന്തരമന്ത്രി അമിത് ഷാ മുന്നോട്ടുവെച്ച ‘50% ഫോർമുല’ ഒരു നിയമപരമായ ഗ്യാരണ്ടി എന്നതിലുപരി അസ്ഥിരമായ രാഷ്ട്രീയ പ്രസ്താവന മാത്രമാണെന്ന് തരൂർ വിമർശിച്ചു. യൂറോപ്യൻ രാജ്യങ്ങളിലെ ‘ഡീഗ്രസീവ് ആനുപാതികത’ എന്ന മാതൃക അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടുതല്‍ ജനസംഖ്യയുള്ളവർക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കുമ്പോള്‍ തന്നെ, ചെറിയ സംസ്ഥാനങ്ങള്‍ക്ക് അർഹമായ പ്രതിശീർഷ പ്രാതിനിധ്യം ഉറപ്പാക്കുന്ന രീതിയാണിതെന്ന് അദ്ദേഹം വിശദീകരിച്ചു. മണ്ഡല പുനർനിർണ്ണയ ബില്‍ കൂടുതല്‍ ചർച്ചകള്‍ക്കായി മാറ്റിവയ്ക്കണമെന്നും തിടുക്കത്തില്‍ തീരുമാനമെടുക്കരുതെന്നും ശശി തരൂർ ആവശ്യപ്പെട്ടു.





+ There are no comments
Add yours