ശനിയാഴ്ച ഉച്ചയ്ക്ക് 2.50-നുള്ള ഇൻഡിഗോ വിമാനത്തിലായിരുന്നു പിണറായി വിജയൻ കോഴിക്കോട് മടങ്ങാനിരുന്നത്.
ഇതിനായി ഒന്നരയോടെ കേരള ഹൗസിൽ നിന്ന് പുറപ്പെട്ട അദ്ദേഹം കൃത്യസമയത്ത് തന്നെ ഡൽഹി വിമാനത്താവളത്തിലെത്തി.
വിമാനത്താവളത്തിലെ ലോഞ്ചിൽ വിശ്രമിക്കുകയായിരുന്ന പിണറായി വിജയന് വിമാനത്തിൽ കയറാനുള്ള അന്തിമ അറിയിപ്പ് ലഭിച്ചില്ലെന്നാണ് വിവരം.
ഇതേത്തുടർന്നാണ് വിമാനം നഷ്ടമായത്.
വിമാനക്കമ്പനിയുമായുള്ള ആശയവിനിമയത്തിലും യാത്രാ ഏകോപനത്തിലും പ്രോട്ടോക്കോൾ വിഭാഗത്തിന് സംഭവിച്ച വീഴ്ചയാണ് ഇതിന് കാരണമായതെന്നാണ് ലഭിക്കുന്ന സൂചന.
സാധാരണയായി വിഐപി യാത്രകളുടെ മുഴുവൻ ഏകോപനവും പ്രോട്ടോക്കോൾ വിഭാഗമാണ് നിർവഹിക്കുന്നത്.
എന്നാൽ ഇത്തവണ വിമാനത്താവളത്തിനകത്ത് യാത്രക്കാർക്കായി ഒരുക്കുന്ന ബഗ്ഗി ഉൾപ്പെടെയുള്ള വിഐപി സൗകര്യങ്ങളൊന്നും പിണറായി വിജയന് ലഭിച്ചില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്.
ഇതും യാത്ര മുടങ്ങാൻ ഇടയാക്കിയ ഘടകങ്ങളിലൊന്നായി പരിശോധിക്കപ്പെടുകയാണ്.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രോട്ടോക്കോൾ വിഭാഗത്തിന് സർക്കാർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.
ഇതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മറുപടിയും സമർപ്പിച്ചിട്ടുണ്ട്.
സമർപ്പിച്ച വിശദീകരണ റിപ്പോർട്ട് പരിശോധിച്ച ശേഷമാകും തുടർനടപടികളിൽ സർക്കാർ തീരുമാനമെടുക്കുക.
ഇതിനായി ഇന്ന് ഡൽഹി കേരള ഹൗസിൽ ഉന്നതതല യോഗം ചേരാനാണ് സാധ്യത.

+ There are no comments
Add yours