കിലിയൻ എംബാപ്പെയുടെ റെക്കോർഡ് വേട്ടയുടെ കരുത്തില്‍ 2026 ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഫ്രാൻസിന് തകർപ്പൻ ജയം…

Estimated read time 0 min read

കിലിയൻ എംബാപ്പെയുടെ റെക്കോർഡ് വേട്ടയുടെ കരുത്തില്‍ 2026 ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഫ്രാൻസിന് തകർപ്പൻ ജയം.

ഗ്രൂപ്പ് ഐയിലെ ആവേശപ്പോരാട്ടത്തില്‍ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ഫ്രാൻസ് കരുത്തരായ സെനഗലിനെ പരാജയപ്പെടുത്തിയത്. ഇരട്ട ഗോളുമായി തിളങ്ങിയ എംബാപ്പെ ഫ്രഞ്ച് ഫുട്ബോള്‍ ചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേർത്തു. ഫ്രാൻസിനു വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോർഡ് ഇനി എംബാപ്പെയ്ക്ക് സ്വന്തം.

രണ്ടാം പകുതിയില്‍ ഉണർന്നു കളിച്ച ഫ്രാൻസ്, സെനഗലിന്‍റെ കടുത്ത വെല്ലുവിളികളെ മറികടന്നാണ് ഗ്രൂപ്പില്‍ തങ്ങളുടെ ആദ്യ മൂന്ന് പോയിന്‍റുകള്‍ അക്കൗണ്ടിലാക്കിയത്. ആദ്യ പകുതിയില്‍ ഫ്രാൻസ് തികച്ചും സ്ലോ ആയ കളിയാണ് പുറത്തെടുത്തത്. ഈ സമയത്ത് സെനഗല്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തി ഫ്രഞ്ച് പ്രതിരോധത്തെ പരീക്ഷിച്ചു. സെനഗല്‍ താരം നിക്കോളാസ് ജാക്സന്‍റെ ഒരു ഷോട്ട് പോസ്റ്റിലും ഫ്രഞ്ച് ഗോളി മൈക്ക് മൈഗ്നാനിലും തട്ടിത്തെറിച്ചു. പിന്നീട് ജാക്സണ്‍ വലകുലുക്കിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിക്കുകയായിരുന്നു. ഇസ്മായില സാറിനും മികച്ചൊരു അവസരം ലഭിച്ചെങ്കിലും പന്ത് പോസ്റ്റിന് മുകളിലൂടെ പറന്നു.
എന്നാല്‍, രണ്ടാം പകുതിയില്‍ കോച്ച്‌ ദിദിയർ ദെഷാംപ്സിന്‍റെ തന്ത്രപരമായ മാറ്റങ്ങള്‍ ഫ്രാൻസിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. ഉസ്മാൻ ഡെംബെലെ, മൈക്കല്‍ ഒലിസെ എന്നിവരുടെ പൊസിഷനുകളില്‍ വരുത്തിയ മാറ്റം ഫ്രാൻസിന്‍റെ ആക്രമണങ്ങള്‍ക്ക് മൂർച്ച കൂട്ടി.

ഇന്നത്തെ ഗോളോടെ 58 അന്താരാഷ്ട്ര ഗോളുകളുമായി എംബാപ്പെ ഫ്രാൻസിന്‍റെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനായി മാറി. കൂടാതെ ലോകകപ്പുകളില്‍ 14 ഗോളുകള്‍ തികച്ച എംബാപ്പെ, മെസ്സിയെയും പെലെയെയും മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ ടോപ്പ് സ്കോറർമാരില്‍ മൂന്നാം സ്ഥാനത്തെത്തി.

കോച്ച്‌ ദിദിയർ ദെഷാംപ്സിനും റെക്കോഡ് ബുക്കില്‍ ഇടം നേടിക്കൊടുത്ത മത്സരമായി. ഇത്. ഹെഡ് കോച്ച്‌ എന്ന നിലയില്‍ അദ്ദേഹത്തിന്‍റെ ഇരുപതാം ലോകകപ്പ് മത്സരമായിരുന്നു ഇത്. ബോറ മിലുട്ടിനോവിച്ച്‌, ഓസ്കർ ടബാരസ്, മരിയോ സഗാലോ എന്നിവർക്കൊപ്പമാണ് അദ്ദേഹം ഇപ്പോള്‍. മൂന്നു പേർ കൂടി ഇനി മുന്നിലുണ്ട്.

ഈ വിജയത്തോടെ ഫ്രാൻസ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തി.

+ There are no comments

Add yours