കൊച്ചി: വാണിജ്യ ഗ്യാസ് സിലിണ്ടറിന്റെ വില വര്‍ധനവില്‍ പ്രതിഷേധിച്ച് പണിമുടക്കാന്‍ ഹോട്ടലുടമകൾ. മെയ് ആറിന് ഹോട്ടലുകള്‍ അടച്ചിടും. ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ്‌റ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് പിന്നാലെ 19 കിലോ ഭാരമുള്ള എല്‍പിജി വാണിജ്യ സിലിണ്ടറിന്റെ വിലയില്‍ ഒറ്റയടിക്ക് 993 രൂപയാണ് വര്‍ധിപ്പിച്ചത്.
ഒറ്റയടിക്ക് ഇത്രയധികം വില വര്‍ധിപ്പിക്കുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. ഇതോടെ രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 3,071.50 രൂപയായി ഉയരും. മുംബൈയില്‍ എല്‍പിജി വില 2,031 രൂപയില്‍ നിന്ന് 3,024 രൂപയായി വര്‍ധിച്ചു. 3,085 രൂപയാണ് കൊച്ചിയിൽ ഇന്ന് പ്രാബല്യത്തില്‍ വന്ന വില. തിരുവനന്തപുരത്ത് 3106 രൂപയും കോഴിക്കോട്ട് 3117.5 രൂപയുമാണ്. ഹോട്ടല്‍, റസ്റ്ററന്റുകള്‍, തട്ടുകടകള്‍ അടക്കമുള്ളവയ്ക്ക് വലിയ ആഘാതമാണ് വില വർധനവ് ഉണ്ടാക്കുന്നത്. പ്രവര്‍ത്തനച്ചെലവ് കുത്തനെ കൂടുമെന്നതിനാല്‍ ഭക്ഷണ വിഭവങ്ങളുടെ വില കൂട്ടാന്‍ ഇവര്‍ നിര്‍ബന്ധിതരായേക്കും എന്നാണ് വിലയിരുത്തല്‍.








+ There are no comments
Add yours