ഇറാനുമായുള്ള യുദ്ധത്തില്‍ പ്രതിഷേധിച്ച് അമേരിക്കയുടെ നാഷണല്‍ കൗണ്ടർ ടെററിസം സെന്റർ (NCTC) ഡയറക്ടർ ജോസഫ് കെന്റ് രാജിവെച്ചു.
ചൊവ്വാഴ്ചയാണ് അദ്ദേഹം തന്റെ രാജിക്കത്ത് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കൈമാറിയത്. ഇറാനുമായുള്ള യുദ്ധത്തെ മനസാക്ഷിയോടെ പിന്തുണയ്ക്കാൻ തനിക്ക് കഴിയില്ലെന്നും ഇറാൻ അമേരിക്കയ്ക്ക് ഭീഷണിയൊന്നും ഉയർത്തിയിട്ടില്ലെന്നും അദ്ദേഹം രാജിക്കത്തില്‍ വ്യക്തമാക്കി. ഇറാൻ യുദ്ധം ആരംഭിച്ച ശേഷം ട്രംപ് ഭരണകൂടത്തില്‍ നിന്ന് രാജിവെക്കുന്ന ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനാണ് ജോസഫ് കെന്റ്.
ഇസ്രായേലിന്റെയും അമേരിക്കയിലെ അവരുടെ ശക്തമായ ലോബിയുടെയും സമ്മർദ്ദത്തിന് വഴങ്ങിയാണ് അമേരിക്ക ഈ യുദ്ധം ആരംഭിച്ചതെന്ന് ജോസഫ് കെന്റ് തുറന്നടിച്ചു. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് അദ്ദേഹം രാജിക്കത്ത് പരസ്യപ്പെടുത്തിയത്. ഇറാൻ അമേരിക്കയ്ക്ക് ഉടനടി ഭീഷണിയുയർത്തുന്ന ഒരു നീക്കവും നടത്തിയിട്ടില്ല. എന്നാല്‍ ഇസ്രായേലിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനായി അമേരിക്കയെ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
സമാനമായ രീതിയിലുള്ള തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചാണ് അമേരിക്കയെ മുൻപ് ഇറാഖ് യുദ്ധത്തിലേക്ക് വലിച്ചിഴച്ചതെന്ന് കെന്റ് ഓർമ്മിപ്പിച്ചു. അന്ന് ആയിരക്കണക്കിന് അമേരിക്കൻ സൈനികരുടെ ജീവൻ നഷ്ടപ്പെട്ട അത്തരം തെറ്റുകള്‍ ആവർത്തിക്കാൻ പാടില്ലെന്നും അദ്ദേഹം കത്തില്‍ കുറിച്ചു. “നമ്മുടെ രാജ്യത്തിന് യാതൊരു ഗുണവുമില്ലാത്ത, അമേരിക്കക്കാരുടെ ജീവന് വില കല്‍പ്പിക്കാത്ത ഒരു യുദ്ധത്തിലേക്ക് അടുത്ത തലമുറയെ വിട്ടുകൊടുക്കാൻ എനിക്ക് കഴിയില്ല,” – മുൻ ഗ്രീൻ ബെറെറ്റ് (Green Beret) സൈനികൻ കൂടിയായ കെന്റ് വ്യക്തമാക്കി. ഇസ്രായേല്‍ നല്‍കിയ തെറ്റായ ഇന്റലിജൻസ് വിവരങ്ങളാണ് ഈ യുദ്ധത്തിന് പിന്നിലെന്നും അദ്ദേഹം ആരോപിക്കുന്നു.






+ There are no comments
Add yours