മസ്തിഷ്‌ക മരണം സംഭവിച്ച ഭർത്താവിന്റെ ബീജം ശീതീകരിച്ച് സൂക്ഷിക്കാന്‍ ഭാര്യയ്ക്ക് അനുമതി നല്‍കി ഹൈക്കോടതി…

Estimated read time 0 min read

മസ്തിഷ്‌ക മരണം സംഭവിച്ച ഭർത്താവിന്റെ ബീജം ശീതീകരിച്ച് സൂക്ഷിക്കാന്‍ ഭാര്യയ്ക്ക് അനുമതി നല്‍കി ഹൈക്കോടതി

മസ്തിഷ്‌ക മരണം സംഭവിച്ച യുവാവിന്റെ ബീജം ശേഖരിച്ച് സൂക്ഷിക്കാന്‍ ഭാര്യയ്ക്ക് അനുമതി നല്‍കി ഹൈക്കോടതി.

ജസ്റ്റിസ് എം.ബി സ്‌നേഹലതയുടേതാണ് ഇടക്കാല ഉത്തരവ്.

ചിക്കന്‍പോക്‌സിനെ തുടര്‍ന്ന് സെറിബ്രല്‍ വീനസ് ത്രോംബോസിസ് ബാധിച്ച് മസ്തിഷ്‌കമരണം സംഭവിച്ച ഭര്‍ത്താവില്‍ നിന്ന് കുഞ്ഞിന് ജന്മം നല്‍കണമെന്ന യുവതിയുടെ ആഗ്രഹം പരിഗണിച്ചാണ് ബീജം ശേഖരിച്ച് ഫ്രീസ് ചെയ്യാന്‍ കോടതി അനുമതി നല്‍കിയത്.

ബീജം ശേഖരിക്കാനാണ് അനുമതിയെന്നും മറ്റ് അസിസ്റ്റഡ് റീപ്രോഡക്ടീവ് ടെക്‌നോളജി നടപടികളിലേക്ക് കടക്കാന്‍ പ്രത്യേക അനുമതി വേണമെന്നും കോടതി വ്യക്തമാക്കി.

ഹര്‍ജിക്കാരിയുടെ ഭര്‍ത്താവ് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ശ്വാസം നിലനിര്‍ത്തുന്നത്.

ഈ സാഹചര്യത്തില്‍ എആര്‍ടി നിയമപ്രകാരം ബീജം ശേഖരിക്കാന്‍ ഭര്‍ത്താവിന്റെ രേഖാമൂലമുളള സമ്മതം വാങ്ങാന്‍ കഴിയില്ലെന്ന് യുവതി കോടതിയെ അറിയിക്കുകയായിരുന്നു.

ചികിത്സ വൈകിയാല്‍ പിതൃത്വത്തിനുളള സാധ്യത എന്നന്നേക്കുമായി ഇല്ലാതാകുമെന്ന ആശങ്കയും യുവതിയെ കോടതിയെ അറിയിച്ചു.

ഇതോടെയാണ് ബീജം ശേഖരിച്ച് ശീതികരിച്ച് സൂക്ഷിക്കാന്‍ കോടതി അനുമതി നല്‍കിയത്.

ചികിത്സയിലുളള ആശുപത്രിയോ മറ്റ് അംഗീകൃത എആര്‍ടി ക്ലിനിക്കുകളോ മുഖേന നടപടികള്‍ സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

+ There are no comments

Add yours