എറണാകുളം വൈറ്റില റെയിൽവേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. ഷാജി എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ ഇന്ന് ഉച്ചയോടെ പിടിയിലായത്.
ഷാജിയും യുവതിയും നേരത്തേ പരിചയമുണ്ടായിരുന്നു. സംഭവസ്ഥലത്തുവച്ച് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും തുടർന്ന് യുവതിയെ ശാരീരികമായി ഉപദ്രവിച്ചശേഷം കൊന്ന് റെയിൽവേ ട്രാക്കിൽ തള്ളുകയായിരുന്നു. കൊലപ്പെടുത്തിയശേഷം ആത്മഹത്യയെന്ന് വരുത്തിത്തീർക്കാനായിരുന്നു മൃതദേഹം റെയിൽവേ ട്രാക്കിൽ തള്ളിയതെന്നാണ് പൊലീസ് കരുതുന്നത്.
ഉപയോഗശൂന്യമായ പാളത്തിൽ മൃതദേഹം ഉപേക്ഷിച്ചതാണ് കൊലപാതകവിവരം പുറത്തറിയാൻ ഇടയാക്കിയത്. എറണാകുളം-കോട്ടയം ട്രാക്കിന്റെ സർവീസ് ഇല്ലാതെകിടക്കുന്ന പാളത്തിലാണ് മൃതദേഹം തള്ളിയത്. ഉപയോഗശൂന്യമായ പാളമെന്ന് തിരിച്ചറിയാതെയാവാം പ്രതി മൃതദേഹം ഇവിടെ ഉപേക്ഷിച്ചതെന്നാണ് പൊലീസ് കരുതുന്നത്. ഇയാളെ ചോദ്യംചെയ്യുന്നതോടെ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തവരും.

+ There are no comments
Add yours