
കഠിനമായ വയറുവേദനയുമായി ചികിത്സ തേടിയെത്തിയ യുവതിയുടെ ആമാശയത്തിനുള്ളിൽ നിന്ന് രണ്ട് കിലോ മുടി പുറത്തെടുത്തു. ഇപ്പോൾ 21 വയസുള്ള യുവതി തന്റെ അഞ്ചാം വയസ് മുതൽ തലമുടി പൊട്ടിച്ചെടുത്ത് തിന്നുമായിരുന്നു എന്ന് പിന്നീട് കണ്ടെത്തി.അവസരം കിട്ടുമ്പോഴൊക്കെ പൊട്ടിച്ചെടുത്ത് വായിൽ വെച്ചിരുന്ന സ്വന്തം മുടിയാണ് 16 വർഷം കൊണ്ട് രണ്ട് കിലോ ഭാരമുള്ളതായി മാറിയതെന്നും ഡോക്ടർമാർ പറഞ്ഞു.ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം .
ആമാശയത്തെ ചുറ്റിവരിഞ്ഞ നിലയിലാണ് മുടി ഉണ്ടായിരുന്നതെന്നും അൽപം ഭാഗം ചെറുകുടലിലേക്കും എത്തിയിരുന്നുവെന്നും ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോക്ടർമാർ പറഞ്ഞു. കട്ടിയുള്ള ഒരു ഭക്ഷണവും കഴിക്കാൻ സാധിക്കാത്ത അവസ്ഥിയിലായിരുന്നു ഇവർ. ദ്രാവക രൂപത്തിലുള്ള ഭക്ഷണം കഴിക്കാൻ തുടങ്ങിയാൽ ഉടൻ ഛർദിക്കാൻ തുടങ്ങും. പിന്നീട് കഠിനമായ വയറുവേദന തുടങ്ങി.തുടർന്ന് നടത്തിയ പരിശോധനയിലാണ് വയറ്റിൽ നിന്ന് ഡോക്ടർമാർ മുടിക്കെട്ട് കണ്ടെത്തിയത്. തുടർന്ന് യുവതിയെ ബറേലിയിലെ മഹാറാണ പ്രതാപ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർച്ചയായ പരിശോധനകൾക്ക് ശേഷം സീനിയർ സർജൻ ഡോ. എം പി സിംഗിൻ്റെയും ഡോ.അഞ്ജലി സോണിയുടെയും നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം ശസ്ത്രക്രിയ തീരുമാനിക്കുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം യുവതിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.ഇപ്പോൾ ട്രൈക്കോളോടോമാനിയയുടെ അടിസ്ഥാന കാരണങ്ങൾ പരിഹരിക്കുന്നതിനായി യുവതിക്ക് കൗൺസിലിങ് നടത്തുകയാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി.

+ There are no comments
Add yours