ആലപ്പുഴയിൽ  തിമിംഗലത്തിൻ്റെ ജഡം മറവ് ചെയ്യാൻ  നാല് ലക്ഷം രൂപ.

Estimated read time 0 min read

ആലപ്പുഴയിൽ തീരത്തടിഞ്ഞ ചത്ത ഭീമൻ തിമിംഗലത്തിൻ്റെ ജഡം മറവ് ചെയ്യാൻ ചെലവായത് നാല് ലക്ഷം രൂപ. കടുത്തുരുത്തിയിൽ നിന്നുള്ള സംഘമാണ് തിമിംഗലത്തെ സംസ്കരിച്ചത്. 35,000 മുതൽ 40, 000 കിലോയോളം ഭാരമുള്ള നീല തിമിംഗലത്തിൻ്റെ ജഡം മൂന്ന് ഭാഗങ്ങളാക്കി മുറിച്ച് അതിൽ ഒരുഭാഗം അർത്തുങ്കൽ ഹാർബറിൽ കുഴിച്ചിടുകയും ബാക്കി രണ്ട് ഭാഗങ്ങൾ ദഹിപ്പിക്കുകയുമായിരുന്നു.

കടുത്തുരുത്തി സ്വദേശി പി ജി ഗിരീഷിന്റെ നേതൃത്വത്തിലുള്ള മോഡേൺ ഗ്രൂപ്പാണ് രണ്ട് ഭാഗങ്ങൾ ദഹിപ്പിച്ചത്. ഇതിന് രണ്ടു ദിവസമെടുത്തു. 30 ടൺ വിറക്, 15 കുറ്റി പാചക വാതകം, മൂന്ന് ടൺ ചിരട്ട എന്നിവ ഉപയോഗിച്ചാണ് ചിത ഒരുക്കിയത്. വയനാട് ദുരന്തത്തിലും ഗിരീഷിന്റെ നേതൃത്വത്തിലുള്ള സംഘം മൊബൈൽ മോർച്ചറിയും ദഹന സംവിധാനങ്ങളുമായി ദിവസങ്ങളോളം ജോലി ചെയ്തിരുന്നു. പക്ഷിപ്പനി കാലത്തും പക്ഷികളെ ദഹിപ്പിക്കാനും ഗിരീഷിന്റെ സേവനം ആലപ്പുഴയിലെ ഉദ്യോഗസ്ഥർ തേടിയിരുന്നു. തിമിംഗലത്തെ ദഹിപ്പിക്കാൻ 10 ഓളം തൊഴിലാളികളാണ് ഗിരീഷിനൊപ്പം ആലപ്പുഴയിൽ എത്തിയത്. നാല് ലക്ഷം രൂപയാണ് ചെലവായത്.

+ There are no comments

Add yours