കൊല്ലം: കരുനാഗപ്പള്ളിയിൽ യുവതിയെയും സുഹൃത്തിനെയും സ്കൂട്ടറിൽ പിന്തുടർന്ന് ആക്രമിച്ച കേസിൽ രണ്ട് പേർ പിടിയിൽ. അരുൺ, അഖിൽ എന്നിവരാണ് അറസ്റ്റിലായത്. കേസിൽ ഒളിവിൽ പോയ മറ്റൊരു പ്രതിക്കായി അന്വേഷണം തുടരുകയാണ്. ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവതിയും സുഹൃത്തും കരുനാഗപ്പള്ളിയിൽവച്ച് ആക്രമണത്തിന് ഇരയായത്. സ്കൂട്ടറിൽ എത്തിയ മൂവർ സംഘം ഇവരെ അസഭ്യം പറഞ്ഞു. ഇത് യുവതി ചോദ്യം ചെയ്തതോടെ പ്രകോപിതരായ യുവാക്കൾ ബൈക്കിനെ പിന്തുടർന്നു. സ്കൂട്ടർ ബൈക്കിന് കുറുകെയിട്ട് യുവതിയെയും സുഹൃത്തിനെയും ആക്രമിച്ചു. മർദ്ദന ശേഷം പ്രതികൾ സ്കൂട്ടറിൽ രക്ഷപെട്ടു.
യുവതി നൽകിയ പരാതിയിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കരുനാഗപ്പള്ളി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അരുൺ, അഖിൽ എന്നീ പ്രതികളെ പിടികൂടിയത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന മൂന്നാമൻ ഒളിവിലാണ്. ഇയാൾക്കായി തെരച്ചിൽ തുടരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


+ There are no comments
Add yours