മോഷണത്തിനായി എടിഎം കൗണ്ടറിനുള്ളിൽ കയറി പാസ്ബുക്ക് പ്രിന്റർ മെഷീനും കാഷ് ഡെപ്പോസിറ്റ് മെഷീനും പൊളിച്ച അതിഥിത്തൊഴിലാളിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പൊലീസ്. യുപി അലഹാബാദിലെ ബരേത്ത് പുരോഗബായ് സ്വദേശി ജിതേന്ദ്ര ബിന്ദ് (33) ആണ് അറസ്റ്റിലായത്.
ഇന്നലെ പുലർച്ചെയാണ് ഇയാൾ തിരൂർ താഴേപ്പാലത്തുള്ള എസ്ബിഐ ബാങ്കിനോടു ചേർന്നുള്ള എടിഎം കൗണ്ടറിൽ കയറിയത്. എടിഎം ആണെന്നു കരുതി, കയ്യിലുണ്ടായിരുന്ന ഇരുമ്പുപാര ഉപയോഗിച്ചു പാസ്ബുക്ക് പ്രിന്റർ മെഷീൻ പൊളിച്ചു. ഇതിൽ പണം കാണാതെ വന്നതോടെ അടുത്തുണ്ടായിരുന്ന കാഷ് ഡെപ്പോസിറ്റ് മെഷീനും പൊളിച്ചു. എന്നാൽ, ഇതു പൂർണമായി പൊളിക്കാൻ സാധിക്കാതെ വന്നതോടെ പ്രതി കടന്നുകളഞ്ഞു.
സിസിടിവിയിൽ നിന്നു മോഷണശ്രമം മനസ്സിലാക്കിയ ബാങ്ക് അധികൃതർ വിവരം ഉടൻ പൊലീസിനെ അറിയിച്ചു. സിസിടിവിയിൽ നിന്ന് ആളെ മനസ്സിലാക്കിയ ശേഷം അന്വേഷണം തുടങ്ങിയ പൊലീസ് താഴേപ്പാലത്തു കറങ്ങി നടക്കുകയായിരുന്ന പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടുകയായിരുന്നു. മെഷീനുകൾ പൊളിച്ചതോടെ ബാങ്കിന് ഒരുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്.
യുപി സ്വദേശിയായ ജിതേന്ദ്ര ബിന്ദ് പുത്തനത്താണിയിലാണു താമസം. ദേശീയപാതയുടെ പണിക്കാരനായി ഒരു മാസം മുൻപാണ് ഇവിടെയെത്തിയത്. മദ്യപിച്ച ശേഷം ഇന്നലെ പുലർച്ചെ തിരൂരിലെത്തുകയായിരുന്നു എന്നാണ് കരുതുന്നത്.
തിരൂർ ഡിവൈഎസ്‌പി കെ എം ബിജുവിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ കെ ജെ ജിനേഷ്, എസ്ഐ ആർ പി സുജിത്, സീനിയർ സിപിഒ വി പി രതീഷ്, സിപിഒമാരായ കെ ദിൽജിത്, പി അനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.


+ There are no comments
Add yours