കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം നേതാക്കള്‍ക്കെതിരെ പ്രഥമദൃഷ്‌ട്യാ തെളിവുണ്ടെന്ന് പിഎംഎല്‍എ കോടതി…

Estimated read time 0 min read

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം നേതാക്കള്‍ക്കെതിരെ പ്രഥമദൃഷ്‌ട്യാ തെളിവുണ്ടെന്ന് പിഎംഎല്‍എ കോടതി.

28 പ്രതികള്‍ക്കെതിരെയും വിചാരണ നടത്താമെന്നും കോടതി ഉത്തരവിട്ടു. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ( ഇ ഡി) സമർപ്പിച്ച അനുബന്ധ കുറ്റപത്രം പരിഗണിക്കുകയായിരുന്നു കോടതി.

ഭാരതീയ ന്യായ സംഹിതയുടെ പുതിയ നിയമവ്യവസ്ഥ അനുസരിച്ച്‌ ഇത്തരം കേസുകളില്‍ വിചാരണ തുടങ്ങുന്നതിന് മുമ്പ് നോട്ടീസ് നല്‍കി പ്രതികള്‍ക്കെതിരെ കുറ്റം നിലനില്‍ക്കുമോ എന്ന വാദം നടത്തേണ്ടതുണ്ട്. അതിനുശേഷമാണ് പ്രതികളെ കേസില്‍ ഉള്‍പ്പെടുത്തണോ എന്ന് തീരുമാനിക്കുന്നത്. ഇതനുസരിച്ചാണ് ഇന്ന് നടപടിക്രമങ്ങള്‍ നടന്നത്.

ബിഎൻഎസിലെ 223 സെക്ഷൻ സബ്ക്ലാസ് ഒന്ന് പ്രകാരം പ്രതികളുടെ ഭാഗം കോടതി വിശദമായി കേട്ടു. 28 പ്രതികള്‍ക്കെതിരായാണ് ഇഡി അനുബന്ധ കുറ്റപത്രം കൊച്ചിയിലെ പിഎംഎല്‍എ കോടതിയില്‍ സമർപ്പിച്ചത്. പുതുതായി പ്രതിചേർക്കപ്പെട്ട എല്ലാവർക്കുമെതിരെ വിചാരണ തുടങ്ങാം. അതിന് തെളിവുണ്ടെന്നും കോടതി വിലയിരുത്തി. സിപിഎമ്മിന്റെ തൃശൂർ ജില്ലാ സെക്രട്ടറിമാരായിരുന്ന എ സി മൊയ്‌തീൻ എംഎല്‍എ, കെ രാധാകൃഷ്‌ണൻ എംപി, എം എം വർഗീസ് തുടങ്ങിയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് 28 പ്രതികള്‍.

2012,2013 കാലത്ത് സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ക്രമക്കേടുകള്‍ക്ക് തുടക്കമിട്ടതെന്നാണ് ഇ ഡിയുടെ വാദം. ക്രമരഹിതമായി വായ്‌പ അനുവദിക്കുക, ഒരേ ഈടിന്മേല്‍ വായ്‌പ അനുവദിക്കുക എന്നിവയ്‌ക്കെല്ലാം പാർട്ടി പ്രവർത്തകർ തന്നെ നേതൃത്വം നല്‍കി എന്നും ഇ ഡി കണ്ടെത്തി. പാർട്ടി ഓഫീസിന് സ്ഥലം വാങ്ങിയതും കെട്ടിടം നിർമിച്ചതുമെല്ലാം ഈ ക്രമക്കേടിലൂടെ ഉണ്ടാക്കിയ പണം ഉപയോഗിച്ചാണെന്നും ഇ ഡിയുടെ കണ്ടെത്തലിലുണ്ട്.

+ There are no comments

Add yours