സംസ്ഥാനത്തെ സ്‌കൂള്‍ കുട്ടികള്‍ക്കുള്ള പാഠപുസ്തക വിതരണം പാതിവഴിയില്‍…

Estimated read time 1 min read

സംസ്ഥാനത്തെ സ്‌കൂള്‍ കുട്ടികള്‍ക്കുള്ള പാഠപുസ്തക വിതരണം പാതിവഴിയില്‍

പുതിയ അധ്യയന വർഷം ആരംഭിക്കാൻ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, സംസ്ഥാനത്തെ സ്‌കൂള്‍ കുട്ടികള്‍ക്കുള്ള പാഠപുസ്തക വിതരണം പാതിവഴിയില്‍

പാഠപുസ്തക അച്ചടിക്ക് ആവശ്യമായ പേപ്പർ ലഭ്യമാക്കുന്നതില അച്ചടി വകുപ്പ് വരുത്തിയ ഗുരുതര വീഴ്ചയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.

കേരള ബുക്‌സ് ആന്റ് പബ്ലിക്കേഷൻസ് സൊസൈറ്റി (കെബിപിഎസ്) വഴിയാണ് പുസ്തകങ്ങള്‍ അച്ചടിക്കുന്നത്. എന്നാല്‍, ആവശ്യമായ പേപ്പർ സർക്കാർ നല്‍കാത്തതിനെത്തുടർന്ന് അച്ചടി നിലച്ച മട്ടാണ്. ഒമ്പതാം ക്ലാസ് വരെയുള്ള പുസ്തകങ്ങളുടെ 70 ശതമാനം അച്ചടി കഴിഞ്ഞെങ്കിലും, പുറംചട്ട തയാറാക്കാനുള്ള കട്ടിയുള്ള പേപ്പർ ലഭിക്കാത്തതിനാല്‍ ബയന്റിങ് ജോലികള്‍ തടസ്സപ്പെട്ടു. ബാക്കി 30 ശതമാനം പുസ്തകങ്ങള്‍ക്ക് ആവശ്യമായ പേപ്പർ ഇതുവരെ ലഭ്യമായിട്ടില്ല.

കെബിപിഎസിലെ ബയന്റിങ് സെക്ഷനിലെ ജീവനക്കാർ ദിവസങ്ങളായി പണിയില്ലാതെ ഇരിക്കുന്ന അവസ്ഥയാണുള്ളത്. മുമ്പ് കെബിപിഎസ് നേരിട്ട് ടെൻഡർ വിളിച്ച്‌ പേപ്പർ വാങ്ങിയിരുന്നതാണ്. എന്നാല്‍ ലോട്ടറി അച്ചടി ഉള്‍പ്പെടെയുള്ള ഇനങ്ങളില്‍ 300 കോടിയോളം രൂപയുടെ കുടിശിക സർക്കാർ വരുത്തിയതോടെ, പേപ്പർ വാങ്ങാനുള്ള അധികാരം മുഖ്യമന്ത്രിയുടെ കീഴിലുള്ള അച്ചടി വകുപ്പ് ഏറ്റെടുത്തു. പുസ്തക അച്ചടി തുടങ്ങും മുൻപേ ആവശ്യമായ പേപ്പറിന്റെ അളവ് അറിയിച്ചിട്ടും സർക്കാർ അത് എത്തിക്കാൻ തയ്യാറാവാത്തതാണ് തിരിച്ചടിയായത്.

തെരഞ്ഞെടുപ്പിന് മുമ്പ് 20 ശതമാനം പുസ്തകങ്ങള്‍ മാത്രമാണ് സ്‌കൂളുകളില്‍ എത്തിക്കാൻ കഴിഞ്ഞത്. പത്താം ക്ലാസിലെ പുസ്തകങ്ങള്‍ മാത്രമാണ് പൂർണ്ണമായി വിതരണം ചെയ്തത്. ബാക്കി ക്ലാസുകളിലെ കുട്ടികള്‍ ജൂണ്‍ ഒന്നിന് പുസ്തകമില്ലാതെ സ്‌കൂളില്‍ പോകേണ്ടി വരുമോ എന്ന ആശങ്കയിലാണ് രക്ഷിതാക്കളും അധ്യാപകരും. ‘ഇനി പേപ്പർ എത്തിയാല്‍ പോലും ജൂണ്‍ ഒന്നിന് മുമ്പ് അച്ചടിയും ബയന്റിങും പൂർത്തിയാക്കി സ്‌കൂളുകളില്‍ പുസ്തകം എത്തിക്കുക അസാധ്യമാണ്.’ – കെബിപിഎസ് ജീവനക്കാർ പറഞ്ഞു.

സർക്കാർ സംവിധാനങ്ങളുടെ ഏകോപനമില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും കാരണം ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ പഠനമാണ് ഇപ്പോള്‍ വഴിമുട്ടുന്നത്. അച്ചടി വകുപ്പ് പുലർത്തുന്ന ഈ മൗനം കുട്ടികളുടെ ഭാവി വെച്ചുള്ള പരീക്ഷണമാണെന്ന ആക്ഷേപം ശക്തമാണ്.

+ There are no comments

Add yours