മൃഗശാലയിൽ പതിവ് പരിശോധന നടത്തുന്നതിനിടയിൽ ഹിപ്പോപ്പൊട്ടാമസിന്റെ ആക്രമണത്തിൽ വെറ്ററിനറി ഡോക്ടറിന് ദാരുണാന്ത്യം.
കർണാടകയിലെ ശിവമോഗ ജില്ലയിലാണ് സംഭവം. 27കാരിയായി ഡോ. സമീക്ഷ റെഡ്ഡിയാണ് മരിച്ചത്. ബെംഗളുരു സ്വദേശിനിയാണ്. തവരേകോപ്പാ ലയൺ ആൻഡ് സഫാരി മൃഗശാലയിൽ കരാർ അടിസ്ഥാനത്തിൽ നിയമിതയായ ഡോക്ടറാണ് സമീക്ഷ. വ്യാഴാഴ്ച രാത്രി 10.30ന് ഒരു സൺ കൊനൂർ പക്ഷിയെ പരിശോധിച്ച ശേഷം 11.45ഓടെ ഗർഭിണിയായ ഒരു ഹിപ്പോപ്പൊട്ടാമസിനെ പരിശോധിക്കാൻ പോയതാണ് ഡോക്ടർ.
തെർമൽ ക്യാമറ ഉപയോഗിച്ച് പരിശോധന നടത്തുന്നതിനിടയിലാണ് ഹിപ്പോ ഇവരെ ആക്രമിച്ചത്.
ഉടനെ തന്നെ ഡോക്ടറെ ആശുപത്രിയിലെത്തിക്കുകയും ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുകയും ചെയ്‌തു എങ്കിലും ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് ഡോക്ടർ മരിച്ചത്. ദൗർഭാഗ്യകരമായ സംഭവമെന്നാണ് കർണാടക വനമന്ത്രി ഈശ്വർ ഖാൻദ്രേ പ്രതികരിച്ചത്. സമീക്ഷയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡോക്‌ടറുടെ കുടുംബത്തിന് നഷ്ടപരിഹാരവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.






+ There are no comments
Add yours