പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്നും വിരമിക്കാനൊരുങ്ങി പിജെ ജോസഫ് എംഎൽഎ.
തൊടുപുഴയിൽ ഇത്തവണ അദ്ദേഹം മത്സരിക്കില്ല.
എന്നാൽ കേരള കോൺഗ്രസ് ചെയർമാനായി തുടരും. 84 വയസ്സുള്ള പി ജെ ജോസഫ് കഴിഞ്ഞ നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ സാമാജികനായിരുന്നു. 1970 ലാണ് ആദ്യമായി അദ്ദേഹം നിയമസഭാംഗമാകുന്നത്. പത്ത് തവണയാണ് തൊടുപുഴ നിയോജക മണ്ഡലത്തിൽ നിന്നു വിജയിച്ച് പിജെ ജോസഫ് നിയമസഭയിലെത്തിയത്.
ഇത്തവണ തൊടുപുഴയിൽ പിജെ ജോസഫിന് പകരം മത്സരിക്കുന്നത് അദ്ദേഹത്തിൻ്റെ മകനും കേരള കോൺഗ്രസ് സ്റ്റേറ്റ് കോർഡിനേറ്ററുമായ അപു ജോൺ ജോസഫാണ്.
1968ൽ കേരള കോൺഗ്രസിലൂടെയാണ് പിജെ ജോസഫ് കേരള രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്
1978 ൽ എ കെ ആന്റണി മന്ത്രിസഭയിലാണ് അദ്ദേഹം ആദ്യമായി മന്ത്രിയായത്. ആഭ്യന്തര വകുപ്പായിരുന്നു. ഏകദേശം 8 മാസത്തോളം അദ്ദേഹം ആഭ്യന്തരം കൈകാര്യം ചെയ്‌തു. പിന്നീട് കെ എം മാണിക്കുവേണ്ടി അദ്ദേഹം ആ സ്ഥാനം രാജിവെക്കുകയായിരുന്നു.
1981 ൽ കെ കരുണാകരൻ മന്ത്രിസഭയിൽ അദ്ദേഹം റവന്യൂ മന്ത്രിയായി പ്രവർത്തിച്ചു. പിന്നീട് 1996 മുതൽ 2001 വരെ ഇ കെ നായനാർ മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയായി. 2006 – 2010 കാലയളവിൽ വിഎസ് അച്യുതാനന്ദൻ മന്ത്രിസഭയിൽ ഹ്രസ്വകാല പൊതുമരാമത്ത് മന്ത്രിയായി. കേരള രാഷ്ട്രീയത്തിൽ സുപ്രധാന പങ്കുവഹിച്ച ഒരു നേതാവിന്റെ പാർലമെന്ററി ജീവിതമാണ് മത്സരിക്കുന്നില്ല എന്ന പി ജെ ജോസഫിന്റെ തീരുമാനത്തോടെ അവസാനിക്കുന്നത്.






+ There are no comments
Add yours