തൃശൂരിലെ പുതിയ കലക്ടറായി ശിഖ സുരേന്ദ്രന്‍ ചാർജെടുത്തു
നിലവിലെ കളക്ടർ അര്‍ജുന്‍ പാണ്ഡ്യന്‍ കാസര്‍കോട്ടേയ്ക്കു സ്ഥലംമാറിയ ഒഴിവിലാണ് ശിഖ സുരേന്ദ്രന്‍ തൃശൂരിലെത്തിയത്. ജില്ലാ കലക്ടറായി ആദ്യത്തെ നിയമനമാണ്. ടൂറിസം വകുപ്പ് ഡയറക്ടറായിരുന്നു. വിടപറഞ്ഞ അച്ഛനെ മനസില്‍ ധ്യാനിച്ചായിരുന്നു ശിഖ സുരേന്ദ്രന്‍ ചുമതലയേറ്റത്. അച്ഛന്‍റെ ചിത്രം മേശപ്പുറത്തുണ്ടായിരുന്നു. കലക്ടറുടെ വണ്ടിയില്‍ അമ്മ കയറിയപ്പോള്‍ വിതുമ്പിയതും അച്ഛന്‍റെ അഭാവം ഓര്‍ത്താണെന്ന് ശിഖ സുരേന്ദ്രന്‍ പറയുന്നു. അച്ഛനും അമ്മയും ജീവിതത്തില്‍ അനുഭവിച്ച യാതനകള്‍ കൂടിയാണ് കലക്ടര്‍ പറയുന്നത്.
സ്വപ്നം കാണുവാന്‍ പഠിപ്പിച്ചത് അച്ഛനാണ്. കലക്ടറായി ചുമതലയേല്‍ക്കുമ്പോള്‍ അച്ഛന്‍ കൂടി ഉണ്ടായിരുന്നെങ്കില്‍. ഡയാലിസിസ് കിടക്കയില്‍ അച്ഛന്‍ പകര്‍ന്നുതന്ന ഊര്‍ജവും ആത്മവിശ്വാസവും അത്രയ്ക്കേറെയാണ്’’. – കളക്ടർ ശിഖ സുരേന്ദ്രന്‍ ഫെയ്സ്ബുക്കില്‍ കുറിച്ച വാക്കുകളാണിത്.
ഇങ്ങനെയൊരു പദവിയില്‍ എത്തുമ്പോള്‍ ഇതെല്ലാം തുറന്നു പറയാന്‍ കലക്ടര്‍ മടി കാണിച്ചില്ല. ഹൃദയസ്പര്‍ശിയായ എഴുത്തായിരുന്നു കലക്ടറുടേത്. തൃശൂരിന്‍റെ നാല്‍പത്തിയെട്ടാമത് കലക്ടറാണ് ശിഖ. നേരത്തെ മൂന്നു മാസം തൃശൂരില്‍ പരിശീലന സമയത്തു ജോലി ചെയ്തിരുന്നു. വലിയ ഉത്തരവാദിത്വങ്ങളുടെ നടുവിലേയ്ക്കാണ് കലക്ടര്‍ എത്തുന്നത്. തിരഞ്ഞെടുപ്പും തൃശൂര്‍ പൂരവും. എറണാകുളം സ്വദേശിനിയായ ശിഖ സുരേന്ദ്രന്‍ 2018 സിവില്‍ സര്‍വീസ് ബാച്ചുകാരിയാണ്. ബീ ടെക് ബിരുദധാരിയും.







+ There are no comments
Add yours