ശബരിമല സ്വർണക്കവർച്ച കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) മുന്നിൽ ഹാജരായി തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസു. കൊച്ചിയിലെ സോണൽ ഓഫീസിലാണ് വാസു ചോദ്യം ചെയ്യലിന് ഹാജരായിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട നിർണായക രേഖകളിൽ വാസു ഒപ്പുവെച്ചുവെന്ന് എസ്ഐടി നേരത്തെ കണ്ടെത്തുകയും ഇദ്ദേഹത്തെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നാലെയാണ് ചോദ്യം ചെയ്യലിനായി വാസുവിനെ വിളിപ്പിച്ചത്.
കേസിൽ മാർച്ച് ആദ്യവാരം ഹാജരാകാൻ എൻ വാസുവിനും തന്ത്രിക്കും ഇഡി നോട്ടീസ് നൽകിയിരുന്നു. മൂന്ന് മാസത്തോളം ജയിലിലായിരുന്ന എൻ വാസുവിന് സ്വാഭാവിക ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ഇപ്പോൾ ഇഡിയുടെ നടപടി. ആകെ 28 പേരെയാണ് ഇഡി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എട്ടുപേർ സാക്ഷിപ്പട്ടികയിലുണ്ട്. വരും ദിവസങ്ങളിൽ കേസിൽ കൂടുതൽ നിർണായക നീക്കങ്ങൾ ഉണ്ടാകുമെന്നാണ് വിവരം. വാസുവിനെ ചോദ്യം ചെയ്ത ശേഷം തന്ത്രിയെയും ഇഡി ചോദ്യം ചെയ്യും. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് നിലവിൽ നോട്ടീസ് നൽകിയിട്ടില്ല. മറ്റു പ്രതികളെ ചോദ്യം ചെയ്ത ശേഷം അവസാനമായിരിക്കുന്ന പോറ്റിയെ ചോദ്യം ചെയ്യുക. കേസിലെ സാക്ഷിപ്പട്ടികയിലുള്ള നടൻ ജയറാം ഉൾപ്പെടെയുള്ളവരെ കഴിഞ്ഞ ആഴ്ചകളിൽ ഇഡി ചോദ്യം ചെയ്തിരുന്നു.
അന്വേഷണം പുരോഗമിക്കുന്നതിനനുസരിച്ച് ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെ കൂടുതൽ വ്യക്തികളെ ഇഡി സംഘം വരും ദിവസങ്ങളിൽ ചോദ്യം ചെയ്യാൻ സാധ്യത ഉണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു…





+ There are no comments
Add yours