ഏപ്രില്‍ 29-ന് ശേഷം രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വർദ്ധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
തിരഞ്ഞെടുപ്പ് കാലത്തെ ആശ്വാസം അവസാനിച്ചുവെന്നും ഇനി ജനങ്ങളെ കൊള്ളയടിക്കുന്ന പണപ്പെരുപ്പത്തിന്റെ നാളുകളാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞപ്പോള്‍ മോദി സർക്കാർ ലാഭം കൊയ്തുവെന്നും, എന്നാല്‍ ഇപ്പോള്‍ വില കൂടുമ്പോള്‍ അതിന്റെ ഭാരം ജനങ്ങളുടെ തലയില്‍ വെക്കുകയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
സാമ്പത്തിക വിശകലന ഏജൻസിയായ കോട്ടക് ഇൻസ്റ്റിറ്റ്യൂഷണല്‍ ഇക്വിറ്റീസിന്റെ റിപ്പോർട്ട് ഉദ്ധരിച്ചാണ് ഇന്ധനവില വർദ്ധനവിനെക്കുറിച്ചുള്ള ചർച്ചകള്‍ സജീവമായത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 120 ഡോളറിന് അടുത്തെത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പിന് ശേഷം വില വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. എന്നാല്‍, ഈ വാർത്തകളെ പെട്രോളിയം മന്ത്രാലയം പൂർണ്ണമായും തള്ളിക്കളഞ്ഞു. ഇന്ധനവില വർദ്ധിപ്പിക്കാനുള്ള യാതൊരു നിർദ്ദേശവും സർക്കാരിന്റെ പരിഗണനയിലില്ലെന്നും ഇത്തരം പ്രചരണങ്ങള്‍ ജനങ്ങളില്‍ ഭീതിയുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും മന്ത്രാലയം വ്യക്തമാക്കി.





+ There are no comments
Add yours