കൊച്ചി: മോഡലിങ്ങിന്റെ മറവിൽ കൊച്ചി കേന്ദ്രീകരിച്ച് നടന്ന രാജ്യാന്തര മനുഷ്യക്കടത്ത്, സെക്‌സ് റാക്കറ്റ് കേസിൽ അറസ്റ്റിലായ അലീന എബ്രഹാമിന്റെ കൂടുതൽ ശബ്ദ സന്ദേശങ്ങൾ പുറത്ത്. ഇടപാടുകാരുമായി തുക പറഞ്ഞുറപ്പിക്കുന്നതും പണം കൈമാറുന്നതുമായ രീതികളെക്കുറിച്ച് അലീന വിശദീകരിക്കുന്ന ശബ്ദരേഖയാണ് പുതിയതായി പുറത്തുവന്നിരിക്കുന്നത്. കേസിൽ അറസ്റ്റിലായ അഞ്ചാം പ്രതി റഹ്മത്തിനെക്കുറിച്ചുള്ള പരാമർശങ്ങളും ഈ സന്ദേശത്തിലുണ്ട്. നേരത്തെ, കേസുമായി ബന്ധപ്പെട്ട് രഹസ്യമൊഴി നൽകാൻ തയ്യാറായ പരാതിക്കാരിയെ അലീന ഭീഷണിപ്പെടുത്തുന്ന ഓഡിയോയും പുറത്തുവന്നിരുന്നു. പൊലീസിൽ പരാതിപ്പെട്ടാൽ ‘അയാൾ’ വിടില്ലെന്നും ശക്തമായ പണി കിട്ടുമെന്നുമായിരുന്നു അലീനയുടെ മുന്നറിയിപ്പ്.
ഫാഷൻ ഷോകളിൽ പങ്കെടുപ്പിക്കാമെന്നും വൻ തുക പ്രതിഫലം നൽകാമെന്നും വാഗ്ദാനം ചെയ്താണ് അലീനയും സംഘവും യുവതികളെ സന്ദർശക വിസയിൽ ദുബായിലേക്ക് കൊണ്ടുപോയത്. എന്നാൽ അവിടെയെത്തിയ യുവതികൾ നേരിട്ടത് സങ്കൽപ്പിക്കാൻ കഴിയാത്ത ക്രൂരതകളാണെന്ന് പൊലീസ് വ്യക്തമാക്കി. പെൺകുട്ടികൾക്ക് മദ്യത്തിലും എനർജി ഡ്രിങ്കുകളിലും മയക്കുമരുന്ന് കലർത്തി നൽകി ദിവസങ്ങളോളം അബോധാവസ്ഥയിലാക്കി പീഡിപ്പിച്ചു. ലഹരി നൽകി മയക്കിയ ശേഷം ലൈംഗിക പീഡന ദൃശ്യങ്ങൾ പ്രതികൾ മൊബൈൽ ഫോണുകളിൽ പകർത്തി. ഈ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി യുവതികളെ ദുബായിലെ ഫ്ലാറ്റിൽ തടങ്കലിൽ വെക്കുകയും പലർക്കായി കാഴ്ചവെക്കുകയും ചെയ്തു. ദൃശ്യങ്ങൾ ബന്ധുക്കൾക്ക് അയക്കുമെന്നും, യുവതിയുടെ കുഞ്ഞിനെ അടക്കം കൊലപ്പെടുത്തുമെന്നും പ്രതികൾ വധഭീഷണി മുഴക്കിയിരുന്നു.






+ There are no comments
Add yours